സൗമ്യ: “മാളു… നീ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷെ അവൻ അവിടെ കഷ്ടപ്പെടുന്നത് നിങ്ങൾക്കും കൂടി വേണ്ടിയല്ലേ?”
മാളവിക: “എന്ത് കഷ്ടപ്പാട്? പണമുണ്ടാക്കിയാൽ മാത്രം മതിയോ സൗമ്യേ? ഒരു കുഞ്ഞില്ല എന്ന സങ്കടം ഒരു വശത്ത്, കൂട്ടിന് ആരുമില്ലാത്ത അവസ്ഥ മറുവശത്ത്. ഒരു പെണ്ണ് എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്ന സ്നേഹവും കരുതലും തരാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ കല്യാണം? നാട്ടുകാർക്ക് മുന്നിൽ ജീവിക്കാനാണോ ഞാൻ ഇങ്ങനെ കഴിയുന്നത്?”
അവളുടെ വാക്കുകളിൽ ദേഷ്യവും സങ്കടവും ഒരുപോലെ കലർന്നിരുന്നു. ബസ് സ്റ്റോപ്പിലെ ബെഞ്ചിലേക്ക് ഇരിക്കുമ്പോൾ മാളവികയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
മാളവിക: “സൗമ്യേ… നേരിട്ട് കാണാത്തതിന്റെ വിഷമം പോകട്ടെ, അവനൊന്നു മര്യാദയ്ക്ക് ഫോണിലൂടെയെങ്കിലും സംസാരിച്ചിട്ട് എത്ര കാലമായി എന്നറിയാമോ? വിളിച്ചാൽ തന്നെ ഒന്നെങ്കിൽ എന്തെങ്കിലും തിരക്ക് പറയും, അല്ലെങ്കിൽ ഫോൺ വെക്കാൻ നോക്കും. എന്നോട് വിശേഷങ്ങൾ ചോദിക്കാനോ, എനിക്ക് പറയാനുള്ളത് കേൾക്കാനോ അവന് ഒട്ടും താല്പര്യമില്ലാത്ത പോലെ.”
സൗമ്യ അവളുടെ കയ്യിൽ പതുക്കെ അമർത്തി.
മാളവിക: “കുറച്ചു ദിവസമായി ഞാൻ വിളിക്കുമ്പോഴൊക്കെ ഫോൺ ബിസിയാണ്. പിന്നെ തിരിച്ചു വിളിക്കില്ല. രാത്രി വല്ലപ്പോഴും വിളിച്ചാൽ തന്നെ മിണ്ടാൻ ഒട്ടും വയ്യാത്ത പോലെയാണ് പെരുമാറ്റം. ഒരു വർഷമായി നേരിട്ട് കണ്ടിട്ട്… ഫോണിലൂടെ പോലും ആ സ്നേഹം കിട്ടാതാകുമ്പോൾ ഞാൻ എങ്ങനെയാ സൗമ്യേ സഹിക്കുന്നത്? എന്റെ ജീവിതം ഇങ്ങനെ ഹോമിക്കപ്പെടാനുള്ളതാണോ?”