“ഓ നീയും ഹരിയെ പോലെ തേയ്ക്കപ്പെട്ടോ?? രണ്ട് നിരാശാ കാമുകന്മാരെ താങ്ങാൻ നമ്മുടെ ഗാങ്ങിന് പറ്റില്ല കേട്ടോ,” ഫൈസൽ പറഞ്ഞതുകേട്ട് എല്ലാവരും ഹരിയെ നോക്കി. കാര്യം ബ്രേക്കപ്പ് കഴിഞ്ഞ് ഒരുവർഷത്തിലധികം കഴിഞ്ഞിരുന്നെങ്കിലും,
ഹരി എന്നോ അതിൽനിന്ന് മൂവ് ഓൺ ചെയ്തിരുന്നുവെങ്കിലും ഹരിയായിരുന്നു അവരുടെ ആസ്ഥാന “നിരാശാകാമുകൻ”. അല്ലെങ്കിലും സുജിത്തിനെ പോലെ നാലഞ്ചുവർഷം കൊണ്ടുനടക്കുന്ന കല്യാണം കഴിക്കാനുള്ള പ്രണയമൊന്നും അല്ലായിരുന്നു ഹരിയുടെ. മാത്രമല്ല എപ്പോൾ വേണമെങ്കിലും പിരിയാവുന്ന ഒരിക്കലും കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ച ഫുൾ സ്വതന്ത്രമായ ഒരു ഏർപ്പാടായിരുന്നു അത്.
ഹരി ഇടയ്ക്ക് നടത്താറുള്ള ഏകാന്തമായ ഫോട്ടോഗ്രാഫിക് യാത്രകളിൽ ഒരിക്കൽ പരിചയപ്പെട്ട ഒരു പെൺകുട്ടി, ഒരു നോർത്ത് ഇന്ത്യൻ മലയാളി.
“അത് ശരിയാണ്. ആ സ്ഥാനം ഞാൻ ആർക്കും വിട്ടുകൊടുക്കില്ല, ” ചിരിച്ചുകൊണ്ട് ഹരി തുടർന്നു, ” അതുകൊണ്ട് എൻ്റെ മോൻ നഷ്ടമാകുന്ന കാര്യം ഒന്നും പറയാതെ അവളെ സ്വന്തമാക്കുന്ന കാര്യം പറ.”
“എന്താടാ നീ പറയുന്നത് ? നിങ്ങൾ തമ്മിൽ എന്ത് പ്രശ്നം ഉണ്ടാകാനാണ് ? വല്ലപ്പോഴും വരുന്ന സൗന്ദര്യ പിണക്കമല്ലേ, അത് നിങ്ങള് മണിക്കൂർ വെച്ച് തീർക്കുന്നതല്ലേ? അതിനിങ്ങനെ ഓവറാക്കണ്ട” ടോണി അത്ഭുതം കൂറി. കാര്യം എല്ലാവരും ഒരേ കോളേജിൽ പഠിച്ചതാണെങ്കിലും ടോണിയും സുജിത്തും തമ്മിലായിരുന്നു ആദ്യം കൂട്ടായത്.
ആ സൗഹൃദം കാരണമാണ് കോഴ്സ് കഴിഞ്ഞ് ഒരു ഗതിയും പരഗതിയുമില്ലാതെ വീട്ടിൽ കയറാൻ പറ്റാതെ കൈയിലുള്ള ഇരുപതിൽ പരം സപ്ലികൾ എഴുതിയെടുക്കാൻ നെട്ടോട്ടമോടിയിരുന്ന സുജിത്തിനെ ടോണി സ്വന്തം ചെലവിൽ പോറ്റിയതും, ഒടുവിൽ ഒരു സ്റ്റാർട്ടപ്പിൻ്റെ ഐഡിയയുമായി ഫൈസൽ ചാടി വീണപ്പോൾ സുജിത്തിനെ കൂടെ കൂട്ടിയതും.