ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ടെന്ന് അവരെ അറിയിക്കാൻ അത് തൻ്റെ ഓഫീസാണെന്ന് അവൻ പ്രഖ്യാപിച്ചു. അല്ല പിന്നെ, ക്ലയൻ്റ് മീറ്റ് ഒക്കെ വേണ്ടി വരുമ്പോൾ ഒരു സ്ഥലം വേണ്ടേ? പിന്നെ പത്തിരുപത്തഞ്ചു വയസ്സുള്ള ആണ് പിള്ളേരൊക്കെ എത്ര ദിവസമാണെന്ന് വെച്ചാ വല്ല കോത്താഴത്തുമുള്ള സ്വന്തം വീട്ടിൽ കുഴിച്ചു മൂടി ഇരിക്കുന്നത്.
“മീര… അവൾ… അവളെ എനിക്ക് നഷ്ടമാകും,” തൻ്റെ മുഖത്തേക്ക് ആകാംക്ഷയോടെ നോക്കുന്ന കണ്ണുകൾക്ക് മുഖം കൊടുക്കാതെ ഒറ്റവലിക്ക് ഗ്ലാസ് കാലി ആക്കിയ ശേഷം ഒടുവിൽ ഒരുവിധത്തിൽ സുജിത്ത് കാര്യം പറഞ്ഞൊപ്പിച്ചു.
അതെ മീര സുജിത്തിൻ്റെ കാമുകിയായിരുന്നു. കോളേജ് കാലം മുതൽ തുടങ്ങിയ നാലഞ്ച് വർഷത്തെ നീണ്ട പ്രണയം. കോളേജ് കാലം എന്ന് പറയുമ്പോൾ ഒരുമിച്ച് പഠിച്ചതാണ് എന്നല്ല കേട്ടോ. മീര അവൻ്റെ അകന്ന ബന്ധത്തിലുള്ള ഒരു പെൺകുട്ടി ആയിരുന്നു. സ്കൂൾ മാഷ് സതീശൻ നമ്പൂതിരിയുടെ മകൾ.
അതെ അവനെപ്പോലെ അവളും നമ്പൂതിരിയായിരുന്നു. പറഞ്ഞുവരുമ്പോൾ അവൻ്റെ വകയിൽ ഒരമ്മാവൻറെ മോളായി വരും. അവൻ്റെ നാട്ടുകാരി തന്നെ. പക്ഷെ കോളേജിൽ പഠിക്കുന്ന കാലത്ത് കുടുംബത്തിലെ ഒരു കല്യാണത്തിനിടയിൽ ഒരു പരിചയവുമില്ലാത്ത ബന്ധുക്കൾക്കിടയിൽ പോസ്റ്റായി നിൽക്കുന്നതിനിടയിൽവെച്ചാണ് അവൻ തന്നെക്കാൾ ഒന്നോ രണ്ടോ വയസ്സിൻ്റെ ഇളപ്പമുള്ള അവളെ കാണുന്നതും, പരിചയപ്പെടുന്നതും .
ആ പരിചയം പിന്നെ ഇൻസ്റ്റയിലേക്കും, വാട്സാപ്പിലേക്കും വളർന്നു. പരിചയം സൗഹൃദമായി. തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള അവൻ്റെ യാത്രകളിൽ കോഫി ഷോപ്പുകളും, പാർക്കുകളും. സിനിമ തിയേറ്ററുകളും അവരുടെ സൗഹൃദത്തിൻ്റെ വളർച്ചയ്ക്ക് വളമേകി. അധിക കാലം വേണ്ടി വന്നില്ല അതൊരു പ്രണയത്തിൽ എത്തി നിൽക്കാൻ.