”ഇതുവരെ കാര്യമായിട്ടൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. മരണം മൃഗങ്ങളുടെ ആക്രമണം കൊണ്ടല്ല എന്നാണ് പ്രാഥമിക നിഗമനം. ഇനി ഇതിന് പിന്നിൽ മനുഷ്യനാണോ എന്ന് ചോദിച്ചാൽ അതിനും കൃത്യമായ ഉത്തരമില്ല. പക്ഷേ…”
മിസ്സ് ഒന്ന് നിർത്തി, ശബ്ദം താഴ്ത്തി പറഞ്ഞു:
“എല്ലാവരും പറയുന്നത്… ‘നരിമാടൻ’ വീണ്ടും മലയിറങ്ങി എന്നാ…”
ആ പേര് പറഞ്ഞപ്പോൾ മിസ്സിന്റെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. ഭയത്തെക്കാളേറെ, അടക്കിവെച്ച ദേഷ്യവും സങ്കടവുമായിരുന്നു ആ മുഖത്ത് നിഴലിച്ചത്.
എന്താ കാര്യം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, ആ മുഖഭാവം കണ്ടപ്പോൾ എന്റെ നാവനങ്ങിയില്ല.
പെട്ടെന്ന് ഓർമ്മകളിൽ നിന്ന് ഞെട്ടിയുണരുന്നത് പോലെ മിസ്സ് പറഞ്ഞു:
”നിങ്ങൾ അതേക്കുറിച്ചൊന്നും ആലോചിച്ചു തല പുകയ്ക്കണ്ട. പിന്നെ, രാത്രി ആരും വീടിന് പുറത്തേക്ക് ഇറങ്ങരുത്… കേട്ടല്ലോ?”
വിഷയം മാറ്റാനെന്നോണം മിസ്സ് വേഗം ചോദിച്ചു:
“അല്ല… നിങ്ങളെല്ലാവരും ചായ കുടിച്ചോ? ഇല്ലെങ്കിൽ എല്ലാവരും അകത്തേക്ക് വാ… ഞാൻ ഉണ്ടാക്കി തരാം.”
എന്തൊക്കെയോ പറഞ്ഞ്, നിറയാൻ തുടങ്ങിയ കണ്ണുകൾ ഞങ്ങൾ കാണാതിരിക്കാൻ മിസ്സ് വേഗത്തിൽ അകത്തേക്ക് നടന്നു.
ഒന്നും പറയാനാകാതെ, ആ പോക്ക് നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ…
അവർ കണ്ണിൽ നിന്നും മായുന്നത് വരേ ഞാൻ അവരേ തന്നേ നോക്കി നിന്നു…
”നിധി…?”
”മ്മ്…”