”പിന്നെ…? നീ എവിടെയാ?”
എനിക്ക് ഒന്നും മനസ്സിലായില്ല.
ഒരു നിമിഷത്തെ മൗനത്തിന് ശേഷം, വിറയ്ക്കുന്ന ശബ്ദത്തിൽ അവൾ അത് പറഞ്ഞു:
”ഞങ്ങൾ ഇപ്പോൾ… ആ മലയിലേക്കുള്ള വഴിയുടെ മുന്നിലാണ്…”
അതുകേട്ടതും ഒരു നിമിഷം എന്റെ രക്തം മരവിച്ചു പോയി. തലയിൽ വലിയൊരു ഭാരം വന്നതുപോലെ. രാത്രി… ആരുമില്ലാത്ത ആ മലയടിവാരത്ത്…!അതും ഇത്ര പ്രശ്നങ്ങൾ നടക്കുന്നതിനിടയിലും…
ഇതെന്തായാലും കൃതിയുടെ പണിയായിരിക്കും ഒരു പക്ഷേ ഈ കാര്യം പറയാനായിരിക്കുമോ അവൾ എന്നേ കാണണം എന്ന് പറഞ്ഞത്…
”എടി… നിനക്ക് വട്ടുണ്ടോ…? അങ്ങോട്ട് കയറരുത്… അവിടെ നിൽക്ക്… ഒരടി മുന്നോട്ട് വെക്കരുത്…”
ഞാൻ അലറുകയായിരുന്നു.
“വേഗം വാടാ എനിക്ക്…. എനിക്ക് പേടിയാവുന്നു…”
”എടി പൊട്ടീ… എന്നെ വിളിച്ചിട്ട് കിട്ടാതിരുന്നപ്പോൾ നിനക്ക് മറ്റുള്ളവരുടെ നമ്പറിലേക്ക് വിളിക്കാമായിരുന്നില്ലേ…? സച്ചിനെയോ രാഹുലിനെയോ ആമിയെയോ ആരെങ്കിലും…?”
”ഞാൻ വിളിക്കാൻ നോക്കിയതാ ദേവാ… പക്ഷേ കൃതിക അതിന് സമ്മതിച്ചില്ല…”
അവളുടെ ശബ്ദം വീണ്ടും ഇടറി.
”വേറെ ആരെങ്കിലും അറിഞ്ഞാൽ, അല്ലെങ്കിൽ ആരെങ്കിലും കൂടെ വന്നാൽ… അവൾ എന്നെയും കൂട്ടാതെ ഒറ്റയ്ക്ക് അങ്ങോട്ട് പോകും എന്ന് പറഞ്ഞ് വാശി പിടിച്ചു… അവൾ ഒറ്റയ്ക്ക് ആ കാട്ടിലേക്ക് പോയാൽ എന്തെങ്കിലും അപകടം പറ്റുമെന്ന് പേടിച്ചിട്ടാ ഞാൻ…”
അവൾക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. അതിനുമുമ്പേ ഫോൺ ആരുടെയോ കൈയ്യിൽ നിന്നും പിടിച്ചു വാങ്ങുന്ന ശബ്ദവും, എന്തോ ഉരസുന്ന ശബ്ദവും കേട്ടു.