കൃതികയുടെ പത്തിലധികം മിസ്സ്ഡ് കോളുകൾ!
അതുകണ്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. എന്തോ അപകടം മണത്ത ഞാൻ വിറയ്ക്കുന്ന കൈകളോടെ വേഗം കാൾ അറ്റൻഡ് ചെയ്തു ചെവിയിൽ വെച്ചു.
”ഹലോ… ഹലോ… ദേവാ…”
മറുപുറത്ത് നിന്നുള്ള റോസിന്റെ ശബ്ദത്തിൽ വല്ലാത്തൊരു വെപ്രാളവും കിതപ്പും ഉണ്ടായിരുന്നു.
അവളുടെ ആ വിറയ്ക്കുന്ന സ്വരം കേട്ടതും ഞാൻ ഷോക്കേറ്റവനെപ്പോലെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.
”എന്താ…? എന്താടി പറ്റിയേ…? കാര്യം പറ…”
എന്റെ ചോദ്യം കേട്ടതും അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു പറഞ്ഞു:
”ദേവാ… നീ വേഗം വായോ… ഈ കൃതികക്ക് പ്രാന്താണ് ദേവാ… ഇവൾക്ക് മുഴുവട്ടാണ്…”
പക്ഷേ അവൾ പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുൻപേ, ഫോണിലൂടെ മറ്റൊരു അലർച്ച കേട്ടു.
കൃതികയുടെ ശബ്ദം!
”പ്രാന്ത് നിന്റെ അപ്പനാടി…!”
ഫോണിലൂടെയുള്ള ആ ബഹളം കേട്ടതും എന്റെ നിയന്ത്രണം പോയി.
”റോസേ… നീ കരയല്ലേ… എന്താടി അവിടെ പ്രശ്നം? എന്താ കാര്യം എന്ന് പറ…”
അവളുടെ തേങ്ങൽ മാത്രം മറുപടിയായി കേട്ടപ്പോൾ ഞാൻ വെപ്രാളത്തോടെ പറഞ്ഞു:
”നീ പേടിക്കണ്ട… ഞാൻ ഇപ്പോൾ തന്നെ വരാം… കാർ എടുത്ത് ഞാൻ ഇപ്പോൾ തന്നെ നിന്റെ വീട്ടിലേക്ക്…”
”വേണ്ട ദേവാ…!”
അവൾ പെട്ടെന്ന് എന്റെ വാക്കുകൾ തടഞ്ഞു.
”വീട്ടിലേക്ക് വന്നിട്ട് കാര്യമില്ല ദേവാ… ഞാനിപ്പോൾ വീട്ടിലല്ല…”