ആ ജീപ്പ് വളരെ സാവധാനം ഞങ്ങളുടെ വീടിന്റെ ഭാഗത്തേക്ക് നീങ്ങി വരികയാണ്. അതിന് മുകളിൽ കെട്ടിവെച്ച പഴയ കോളാമ്പി മൈക്കിലൂടെ, ആ പെരുമ്പറയുടെ ശബ്ദത്തിന് അകമ്പടിയായി ഒരു ഗൗരവമുള്ള ശബ്ദം കൂടേ മുഴങ്ങി കേട്ടു:
”ശ്രദ്ധിക്കുക… നാട്ടുകാരുടെ ശ്രദ്ധയ്ക്ക്…!”
ജീപ്പ് അടുത്തെത്തും തോറും ആ ശബ്ദത്തിന്റെ തീവ്രത കൂടി വന്നു.
”ഈയിടെയായി നമ്മുടെ പ്രദേശത്ത് നടന്ന ദുരൂഹവും അവ്യക്തവുമായ മരണങ്ങളുടെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി… ഇന്ന് മുതൽ രാത്രി 8 മണിക്ക് ശേഷം ആരും വീടിന് പുറത്തിറങ്ങാൻ പാടുള്ളതല്ല…”
ജീപ്പ് വീടിന്റെ മുന്നിലൂടെ ഒരു ഇഴജന്തുവിനെപ്പോലെ സാവധാനം നീങ്ങി. ജീപ്പിലുണ്ടായിരുന്നവരുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും, ആ പെരുമ്പറയുടെ ഓരോ അടിയിലും ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നു.
“അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ വേണം നടക്കാൻ. വീടിന്റെ മുൻവാതിലുകളും ജനലുകളും അടച്ചു കുറ്റിയിട്ടു എന്ന് ഉറപ്പു വരുത്തേണ്ടതാണ് എല്ലാവരും ജാഗ്രത പാലിക്കുക…!”
ആ പെരുമ്പറയുടെ മുഴക്കവും, ആജ്ഞാപിക്കുന്ന പോലെയുള്ള ആ അനൗൺസ്‌മെന്റും കേട്ടപ്പോൾ പഴയ ഏതോ യുദ്ധകാലത്തെ ഓർമ്മിപ്പിക്കും പോലെയാണ് എനിക്ക് തോന്നിയത്.
സത്യം പറഞ്ഞാൽ ഉള്ളിൽ നേരിയൊരു ഭയം തോന്നേണ്ടതായിരുന്നു. പക്ഷേ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇങ്ങനെയൊക്കെ നടക്കുമോ എന്ന അത്ഭുതവും, ഒരുതരം കൗതുകവുമാണ് ഞങ്ങൾക്ക് തോന്നിയത്. ഏതോ സിനിമയിലെ സീൻ നേരിട്ട് കാണുന്ന പ്രതീതി.