ആദ്യം ഉണ്ടായിരുന്ന ഗൗരവവും പേടിയുമൊക്കെ മാറി അന്തരീക്ഷം മെല്ലെ തണുത്തു. ചായകുടി കഴിഞ്ഞ് ഞങ്ങൾ എല്ലാവരും ഉമ്മറത്തേക്ക് മാറി. പിന്നെ വർത്തമാനങ്ങളുടെ ഘോഷയാത്രയായിരുന്നു.
ലൂപ്പിനെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള വലിയ വലിയ ചർച്ചകൾ തൽക്കാലത്തേക്ക് മാറ്റി വെച്ച്, പഴയ കോളേജ് തമാശകളും, സിനിമയും, നാട്ടിലെ വിശേഷങ്ങളുമൊക്കെയായി ഞങ്ങൾ സമയം കൊന്നു.
പുറത്ത് പകൽ വെളിച്ചം മാഞ്ഞ്, സന്ധ്യ ഇരുട്ടിന് വഴിമാറുന്ന സമയം…
ഞങ്ങളുടെ ചിരിയും വർത്തമാനവും അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോഴാണ്, ദൂരെ നിന്നും അന്തരീക്ഷത്തിന് ഭാരം കൂട്ടിക്കൊണ്ട് ആ ശബ്ദം ഒഴുകിയെത്തിയത്.
ആദ്യം അതൊരു മുഴക്കം മാത്രമായിരുന്നു. കാറ്റ് വീശുന്നതുപോലെ അവ്യക്തമായ ഒന്ന്.
പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ആ ശബ്ദത്തിന് വ്യക്തത വന്നു.
നിശബ്ദമായ ആ മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിക്കുന്ന പെരുമ്പറയുടെ ഘനഗാംഭീര്യമുള്ള ശബ്ദം!
”ഡും… ഡും… ഡും…”
താളത്തിലുള്ള ആ കൊട്ട് കേട്ടതും ഞങ്ങളുടെ സംസാരം പാതിവഴിയിൽ മുറിഞ്ഞു.
”എന്താടാ അത്…? ഉത്സവത്തിന്റെ വല്ല അനൗൺസ്‌മെന്റും ആണോ?”
രാഹുൽ കസേരയിൽ നിന്ന് എഴുന്നേറ്റ് കഴുത്ത് നീട്ടി റോഡിലേക്ക് നോക്കി.
ഞങ്ങൾ എല്ലാവരും ആകാംക്ഷയോടെ ഉമ്മറത്തേക്ക് ഇറങ്ങി ഗേറ്റിന് അടുത്തേക്ക് നടന്നു.
മങ്ങിയ വെളിച്ചത്തെ കീറിമുറിച്ചുകൊണ്ട് ഒരു ജീപ്പിന്റെ ഹെഡ്‌ലൈറ്റ് ദൂരെ തെളിഞ്ഞു.