അവൾ എല്ലാവരെയും ഒന്ന് നോക്കി, കയ്യിലിരുന്ന വിരലുകൾ കൂട്ടിപ്പിടിച്ചു.
”പക്ഷേ… വിധിയെന്ന പോലെ ഓരോ തവണയും അവസാനം നിങ്ങൾ തന്നെ ഞങ്ങളുടെ രഹസ്യങ്ങളെല്ലാം കണ്ടുപിടിക്കും. ഞങ്ങൾക്ക് താങ്ങായി കൂടെ നിൽക്കും. ഒടുവിൽ…”
അവൾ വാക്ക് മുഴുമിപ്പിച്ചില്ല. ആ ഉണ്ടക്കണ്ണുകൾ നിറഞ്ഞു വന്നു.അവൾ
പറഞ്ഞു നിർത്തിയെങ്കിലും അതിന്റെ ബാക്കി എന്താണെന്ന് ഞങ്ങൾക്ക് ഊഹിക്കാമായിരുന്നു.
’മരണം…’
അതായിരുന്നു ഞങ്ങളെ കാത്തിരുന്നിരുന്ന ആ അനിവാര്യമായ വിധി.
നിധി പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ, കാര്യങ്ങൾക്ക് ഇപ്പോൾ കുറച്ചുകൂടി വ്യക്തത വരുന്നുണ്ട്.
പതിവില്ലാത്ത വിധം സംഭവങ്ങൾ മാറിമറിയുന്നത് കൊണ്ടാവാം, ഇത്തവണ അവൾ എല്ലാം ഞങ്ങളോട് തുറന്നുപറഞ്ഞത്… അത് കൂടുതൽ മാറ്റങ്ങൾ വഴിയൊരുക്കും എന്ന് കരുതിയിട്ടുണ്ടാവും…
പക്ഷേ… അപ്പോഴും ആ ‘ഒഴുക്ക്’… അതെന്തായിരിക്കും?
ഒന്നെനിക്കുറപ്പാണ്, മരിക്കാൻ കിടക്കുന്ന നേരത്ത് കവിതയോ സാഹിത്യമോ പറയാൻ മാത്രം ബോറൻ ഒന്നുമല്ല ഞാൻ. അപ്പൊ അതിന് വേറെന്തോ അർത്ഥമുണ്ട്…
അന്ന് ആ കാട്ടിൽ വെച്ച് ഞാൻ കണ്ട ആ അരുവി… അതായിരിക്കുമോ ‘ഒഴുക്ക്’ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത്?
കാരണം, ആ അരുവി ഒഴുകി ചെന്നെത്തുന്നത് ഒരു വെള്ളത്തിനടിയിലേ വലിയ കവാടത്തിലേക്കാണ്. ഞാനല്ലാതെ മറ്റാരും അങ്ങനെയൊരു കവാടം അവിടെ കണ്ടിട്ടില്ല എന്നത് ഏറെ കുറേ എനിക്ക് ബോധ്യമായ കാര്യമാണ്..