നഗരത്തിലെ ഒരു ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അവൻ ബൈക്ക് നിർത്തി.
ജിത്തു: “ഇവിടെ സേഫ് ആണ്. നീ ഇറങ്ങ്…”
നിരുപമ ബൈക്കിൽ നിന്നിറങ്ങി.
നിരുപമ: “ജിത്തു… ഇനി ഞാൻ…”
ജിത്തു: “നീ പേടിക്കണ്ട… ഞാൻ കൂടെയുണ്ട്. നീ പോയി കിടന്നുറങ്ങ്. ബാക്കി നമുക്ക് നാളെ സംസാരിക്കാം.”
അവൻ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു. ആ സ്പർശനം അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൾ ഹോസ്റ്റലിനുള്ളിലേക്ക് കയറി പോകുന്നത് വരെ ജിത്തു നോക്കി നിന്നു. അവൾ അകത്തേക്ക് മറഞ്ഞതും, ഒരു ദീർഘശ്വാസത്തോടെ അവൻ ബൈക്ക് തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു.
—————————
ഹോസ്റ്റലിലെ ഇടുങ്ങിയ മുറിയിൽ, ഫാനിന്റെ കറക്കം നോക്കി നിരുപമ ആ ദിവസം മുഴുവൻ കഴിച്ചുകൂട്ടി. കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു. ജീവിതം കൈവിട്ടു പോയെന്ന തോന്നൽ അവളെ വല്ലാതെ ഉലച്ചു. എന്നാൽ ഇടയ്ക്കിടെ വരുന്ന ജിത്തുവിന്റെ കോളുകൾ മാത്രമായിരുന്നു അവൾക്ക് ആകെയുണ്ടായിരുന്ന ആശ്വാസം.
ജിത്തു (ഫോണിലൂടെ): “നിരു… നീ ഇങ്ങനെ തളർന്നിരുന്നാൽ പറ്റില്ല. നിനക്ക് ജോലിയുണ്ട്, വരുമാനമുണ്ട്. നീ ആരെയും ആശ്രയിച്ചല്ല ജീവിക്കുന്നത്. നാളെ മുതൽ നീ ജോലിക്ക് പോകണം. തല ഉയർത്തി തന്നെ നടക്കണം. ഞാൻ കൂടെയില്ലേ?”
അവന്റെ വാക്കുകൾ അവൾക്ക് പുതിയൊരു ഊർജ്ജം നൽകി. പിറ്റേന്ന് രാവിലെ, മനസ്സില്ലാമനസ്സോടെയാണെങ്കിലും അവൾ ഒരുങ്ങി ഓഫീസിലേക്ക് പോയി. സഹപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.
എന്നാൽ ഉച്ചയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഓഫീസിലേക്ക് ഒരു കൊറിയർ വന്നു. അത് രാജീവിന്റെ വക്കീൽ അയച്ച ഡിവോഴ്സ് നോട്ടീസ് ആയിരുന്നു. കൈ വിറച്ചു കൊണ്ട് അവൾ അത് വായിച്ചു നോക്കി. വിവാഹമോചനത്തിന് രാജീവ് തയ്യാറാണെന്നും, മകളെ രാജീവിന് വേണമെന്നുമായിരുന്നു അതിലെ ആവശ്യം.