രാജീവ് വാതിൽ തുറന്നിട്ടു. ലെച്ചു ഒന്നും മിണ്ടാതെ മുഖം തിരിച്ചു നിന്നു. നിരുപമ കരഞ്ഞുകൊണ്ട് മുറിയിൽ പോയി അത്യാവശ്യം ഡ്രസ്സുകൾ മാത്രം ഒരു ബാഗിൽ എടുത്ത് ആ രാത്രി വീട്ടിൽ നിന്നിറങ്ങി.
ഇറങ്ങുമ്പോൾ അവൾ ലെച്ചുവിനെ ഒന്ന് നോക്കി. പക്ഷെ മകൾ തിരിഞ്ഞു നോക്കിയില്ല.
റോഡിലെത്തിയ നിരുപമ ആകെ തകർന്നിരുന്നു. എങ്ങോട്ട് പോകണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. അവളുടെ കൈ വിറച്ചു കൊണ്ട് ഫോൺ എടുത്തു ജിത്തുവിനെ വിളിച്ചു.
”ജിത്തു… എല്ലാം കഴിഞ്ഞു… രാജീവ് അറിഞ്ഞു. എന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടു. നീ ഒന്ന് വരാമോ? എന്നെ ഏതെങ്കിലും ഹോസ്റ്റലിൽ ആക്കി തരണം.”
ജിത്തു ഞെട്ടിയെങ്കിലും അവൻ പതറിയില്ല. “ഞാൻ ഇപ്പോ വരാം” എന്ന് പറഞ്ഞ് അവൻ ഫോൺ വെച്ചു.
പത്ത് മിനിറ്റിനുള്ളിൽ ജിത്തുവിന്റെ ബൈക്ക് പാഞ്ഞു വന്നു. അവൻ ഒന്നും ചോദിച്ചില്ല. കണ്ണുകൾ കലങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ നെഞ്ച് വേദനിച്ചു.
ജിത്തു: “കേറ്…”
നിരുപമ ബൈക്കിന്റെ പിന്നിൽ കയറി. ബൈക്ക് മുന്നോട്ട് എടുത്തതും അവൾ അവനെ മുറുകെ കെട്ടിപ്പിടിച്ചു. അവന്റെ തോളിലേക്ക് മുഖം അമർത്തി അവൾ പൊട്ടിക്കരഞ്ഞു. അവളുടെ കണ്ണുനീർ അവന്റെ ഷർട്ട് നനച്ചു.
തണുത്ത കാറ്റിലും ജിത്തുവിന്റെ ശരീരത്തിന് ചൂടുണ്ടായിരുന്നു. അവൾക്ക് ആകെയുള്ള ഒരേയൊരു ആശ്രയം അവൻ മാത്രമാണെന്ന് ആ നിമിഷം അവൾ തിരിച്ചറിഞ്ഞു. ജിത്തു ഒന്നും മിണ്ടിയില്ല. അവൻ ഒരു കൈ കൊണ്ട്, തന്റെ വയറിൽ ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കൈകളിൽ തലോടി ആശ്വസിപ്പിച്ചു കൊണ്ട് ബൈക്ക് ഓടിച്ചു.