അവളുടെ കൃഷ്ണമണികളുടെ ചലനം പെട്ടെന്ന് നിന്നു…
ഒരു നിമിഷം എന്തോ ചിന്തിച്ച ശേഷം അവൾ എന്നേ നോക്കി..
എന്റെ മുഖത്തെ ഗൗരവം കണ്ടതുകൊണ്ടാവാം, അവൾ പിന്നെ എതിർത്തില്ല.
അവളുടെ മുഖത്തും ഒരു നിസ്സഹായത ഉണ്ടായിരുന്നു.
”ശരി…” അവൾ ദീർഘശ്വാസം വിട്ടു.
“എല്ലാവരും വാ… നമുക്ക് ഗ്രൗണ്ടിന് ചുറ്റും ഒന്ന് നടക്കാം…”
അവൾ മുന്നിൽ നടന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ, അമ്പരപ്പോടെ ബാക്കിയുള്ളവർ അവളുടെ പിന്നാലെ കൂടി…
ഒരു നാടകം കാണുന്ന ലാഘവത്തോടെ എല്ലാം നോക്കി കാണുന്ന കൃതികക്ക് മാത്രം പോവാൻ താൽപ്പര്യമുണ്ടായിരുന്നില്ല… പക്ഷേ ഞാൻ അവളേ ഉന്തി തള്ളി പറഞ്ഞു വിട്ടു…
നടന്നകലുന്ന നിധി അവരോട് സംസാരിക്കാൻ തുടങ്ങിയിരുന്നു.
ഞാൻ ആമിയെ ചേർത്തുപിടിച്ചു..
“പേടിക്കണ്ട… ഞാനില്ലേ കൂടെ… ഇപ്പൊ ഒന്നും സംഭവിച്ചിട്ടില്ലല്ലോ…”
അവളുടെ തോളിൽ തഴുകി, അവളെ ആശ്വസിപ്പിച്ചുകൊണ്ട്, അവർ പോവുന്നതും നോക്കി ഇരുന്നു…
സമയം മെല്ലെ മുന്നോട്ട് നീങ്ങി…
മരങ്ങളാൽ ചുറ്റപ്പെട്ട ആ വലിയ ഗ്രൗണ്ടിനെ നിധിയും കൂട്ടരും ആറാമത്തെ തവണയും വലം വയ്ക്കുകയാണ്.
ഓരോ തവണ അവർ ഞങ്ങളുടെ മുന്നിലൂടെ കടന്നുപോകുമ്പോഴും ഞാൻ എല്ലാവരെയും ഒന്ന് ശ്രദ്ധിക്കും.
ഉറങ്ങുന്നതിനു മുൻപ് അമ്മൂമ്മയിൽ നിന്നും അത്ഭുത കഥകൾ കേൾക്കാൻ കാത്തിരിക്കുന്ന കൊച്ചുകുട്ടികളെപ്പോലെ, അവർ നിധിയുടെ വാക്കുകളിൽ മുഴുകി നടക്കുകയാണ്.