”വാ… നമുക്ക് അങ്ങോട്ട് മാറാം…”
ഒന്നും മിണ്ടാതെ അവളെയും കൂട്ടി ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.
അവിടെ മരത്തിന്റെ തണലുള്ള പടികളിൽ ഞങ്ങൾ പോയി ഇരുന്നു.
ആ കാഴ്ച നൽകിയ ഞെട്ടലിൽ നിന്നും ഞങ്ങൾ രണ്ടുപേരും അപ്പോഴും മുക്തരായിരുന്നില്ല…..
തോളിലേക്ക് ചാരി കിടന്ന അവളുടെ തലയിൽ ഞാൻ പതിയേ തലോടി കൊടുത്തു…
ശൂന്യമായ ആ പടികളിൽ ഇരിക്കുമ്പോൾ, പെട്ടെന്നാണ് എന്റെ കൈപ്പുറത്തേക്ക് തണുത്ത ഒരു തുള്ളി വീണത്…
ഞാൻ ഞെട്ടി നോക്കുമ്പോൾ ആമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. കവിളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നു.
”ഹേയ്… എന്തുപറ്റി? പേടിച്ചുപോയോ…?”
ഞാൻ അവളെ ആശ്വസിപ്പിക്കാൻ എന്നോണം ചോദിച്ചു.
പക്ഷേ എന്റെ ശബ്ദം കേട്ടതും അവൾ നിയന്ത്രണം വിട്ടപോലെ പൊട്ടിക്കരയാൻ തുടങ്ങി.
അവളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ ആ കരച്ചിലും വിറയലും കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്ത പേടി തോന്നി.
ചുറ്റും ആരുമില്ല എന്ന ധൈര്യത്തിൽ, ഞാൻ അവളെ എന്റെ നെഞ്ചോട് ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അവൾ ഏങ്ങലടിച്ചു.
ഞാൻ അവളുടെ മുടിയിൽ തഴുകി.
കുറച്ചുനേരം അങ്ങനെ ഇരുന്നപ്പോൾ അവളുടെ വിറയൽ ഒന്ന് അടങ്ങി.
”എന്താ ആമി ഇത്…? മരിച്ചു കിടക്കുന്ന ആ പയ്യനെ നിനക്ക് പരിചയമുണ്ടോ…?”
ഞാൻ പതിയേ ചോദിച്ചു.
അവൾ മുഖം ഉയർത്താതെ തന്നെ തലയാട്ടി.