ഇത്രയും നാളും ഈ വീട്ടിൽ നിന്നിട്ടും, ഇങ്ങനെയൊരു ചിത്രം എന്റെ കണ്ണിൽപ്പെടാതെ പോയത് അതിന്റെ വലിപ്പക്കുറവ് കൊണ്ടും ഈ മങ്ങൽ കൊണ്ടും തന്നെയാവാം.
പക്ഷേ, ഇപ്പോൾ ആ ചിത്രം കണ്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി.
കാരണം ആ പച്ചയും നീലയും കലർന്ന നിറം ഞാൻ ഇതിനുമുൻപ് കണ്ടിട്ടുണ്ട്
അതേ ആ വെള്ളത്തിനടിയിലേ കവാടത്തിന് മുന്നിൽ ജ്വലിച്ചു നിൽക്കുന്ന തീയുടെ അതേ നിറം…
“ഇത് അച്ഛാച്ചൻ കൊണ്ടുവന്നതാ…”
നിധിയുടെ ശബ്ദം കേട്ട് ഞങ്ങൾ എല്ലാവരും അവളെ നോക്കി. അവൾ ആ ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ തുടർന്നു.
”പണ്ട്… അച്ഛാച്ചൻ ആ മലയുടെ ഉള്ളിലേക്ക് പോയപ്പോൾ അവിടെ എവിടെ നിന്നോ കിട്ടിയതാണത്രേ ഈ ചിത്രം. അന്ന് മുത്തശ്ശൻ തിരിച്ചുവരുമ്പോൾ കയ്യിലുണ്ടായിരുന്ന ഏക സമ്പാദ്യവും ഇതായിരുന്നു.”
അവൾ ആ ചിത്രത്തിലെ അവ്യക്തമായ സ്ത്രീരൂപത്തിലേക്ക് വിരൽ ചൂണ്ടി.
”പക്ഷേ, ഇതിലുള്ള സ്ത്രീ ആരാണെന്ന് എനിക്കും അറിയില്ല. എന്നാൽ…”
അവൾ ഒന്ന് നിർത്തി, പിന്നെ ആ തിളങ്ങുന്ന കല്ലിലേക്ക് മാത്രം നോക്കി. .
”ഈ കല്ലിനെ പറ്റി അച്ഛമ്മ പറഞ്ഞ അറിവ് എനിക്കുണ്ട് ”
അത് കേട്ടതും ഞാനും സച്ചിനും രാഹുലും ആകാംക്ഷയോടെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു. ഒരു കഥ കേൾക്കാൻ ഇരിക്കുന്ന കുട്ടികളെപ്പോലെ ഞങ്ങൾ കാതോർത്തു.
”അതൊരു ഐതിഹ്യമാണ്… സത്യമാണോ എന്നൊന്നും എനിക്കറിയില്ല…”
അവൾ ഒരു നിമിഷം ആലോചിച്ചു, പഴയ ഓർമ്മകൾ ചികയുന്നതുപോലെ.