അവസാനം കഷ്ടപ്പെട്ട് ആ ഫോൺ പുറത്തെടുത്ത് സ്ക്രീനിലേക്ക് നോക്കിയപ്പോൾ തെളിഞ്ഞ പേര് ‘രാഹുൽ’ എന്നായിരുന്നു.
സത്യം പറഞ്ഞാൽ അവന്റെ ആ പേര് കണ്ടപ്പോഴാണ്, ഭൂമിയിൽ അങ്ങനെ ഒരു ജന്മം കൂടി ജീവിച്ചിരിപ്പുണ്ടെന്ന കാര്യം പോലും എനിക്ക് ഓർമ്മ വന്നത്.
ഫോൺ കൈക്കുള്ളിലിരുന്ന് വിറയ്ക്കുകയും റിങ് ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നെങ്കിലും, ആ കോൾ അറ്റൻഡ് ചെയ്യാൻ എന്റെ മനസ്സ് വന്നില്ല.
അത് റിങ് ചെയ്ത് നിൽക്കുന്നത് വരെ ഞാൻ വെറുതെ നോക്കിയിരുന്നു.
മിക്കവാറും ഞങ്ങളെ കാണാത്തതുകൊണ്ട് വഴിയറിയാൻ വേണ്ടി വിളിച്ചതായിരിക്കും.
ഞാനിപ്പോൾ ഫോണെടുത്താൽ പിന്നെ അവന്മാർക്ക് വേണ്ടി കാത്തുനിൽക്കേണ്ടി വരും. അവന്മാർ വന്നാൽ പിന്നെ പറയുകയും വേണ്ട, എനിക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന ഈ സ്വർഗ്ഗതുല്യമായ സുഖം അതോടെ അവസാനിക്കും…
അതുകൊണ്ട് എന്ത് ചെയ്യണം എന്നാലോചിച്ച് ഞാൻ സംശയിച്ചു നിൽക്കുമ്പോഴേക്കും നിധി ബൈക്ക് സൈഡിലേക്ക് ഒതുക്കി നിർത്തിയിരുന്നു.
”ആരാ ദേവാ അത്…?”
ഹെൽമെറ്റിന്റെ വൈസർ പൊക്കിക്കൊണ്ട് അവൾ ചോദിച്ചു.
”രാഹുലാ….”
ഞാൻ വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ മറുപടി നൽകി.
”എന്നിട്ട് നീയെന്താ എടുക്കാഞ്ഞേ…?”
ഒരു പുരികം പൊക്കിക്കൊണ്ട്, അല്പം ഗൗരവത്തോടെ അവൾ ചോദിച്ചു.
അവളുടെ ആ ചോദ്യത്തിൽ എന്നെ പരീക്ഷിക്കുന്ന എന്തോ ഒന്ന് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.
”എടുക്കണോ….?”