നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ]

Posted by

 

പക്ഷെ… ഞങ്ങളുടെ പ്രശ്നങ്ങൾ അവിടെ തീർന്നിട്ടുണ്ടായിരുന്നില്ല ദേവാ.

 

ഗുഹയ്ക്ക് പുറത്ത്, മരങ്ങൾക്കിടയിലായി… ഞങ്ങളെത്തന്നെ നോക്കി കുറച്ചുപേർ നിൽക്കുന്നുണ്ടായിരുന്നു.

അവർ ഞങ്ങളുടെ അടുത്തേക്ക് വരുന്നില്ല. അനങ്ങുന്നുപോലുമില്ല.

അവരുടെ രൂപം… ദൈവമേ…

അതൊരിക്കലും മനുഷ്യരായിരുന്നില്ല. അവരുടെ ശരീരത്തിന് വെണ്ണീറിന്റെ നിറമായിരുന്നു. വിളറി വെളുത്ത, ജീവന്റെ ഒരംശം പോലുമില്ലാത്ത ശരീരങ്ങൾ.

 

പക്ഷെ ഏറ്റവും ഭയാനകമായത് അതൊന്നുമല്ലായിരുന്നു… അവരുടെ മുഖത്തെ ആ ചിരിയാണ്. വല്ലാത്തൊരു ചിരി… ചുണ്ടുകൾ ചെവി വരെ നീളുന്നതുപോലെയുള്ള, അസ്വാഭാവികമായ, ഭീതിപ്പെടുത്തുന്ന ചിരി.

 

ഞങ്ങളുടെ ചോര മരവിച്ചുപോയി.

 

”ആരും അവരെ നോക്കണ്ട… നടക്ക്… വേഗം നടക്ക്…” അർജുനേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു.

ഞങ്ങൾ പത്തുപേരും പരസ്പരം കൈകൾ കോർത്തുപിടിച്ചു. വിറയ്ക്കുന്ന കൈകളോടെ ഞങ്ങൾ നടക്കാൻ തുടങ്ങി.

ഞങ്ങൾ നടക്കുമ്പോൾ… അവരും അനങ്ങിത്തുടങ്ങി.

 

അവർ ഞങ്ങളെ ആക്രമിക്കാൻ വന്നില്ല. ഓടി ഞങ്ങളെ പിടിക്കാൻ ശ്രമിച്ചില്ല. പകരം, ഞങ്ങൾ നടക്കുന്ന അതേ വേഗതയിൽ, നിശബ്ദമായി അവർ ഞങ്ങളുടെ പിന്നാലെ വന്നു.

ഞങ്ങൾ വേഗത്തിൽ നടന്നാൽ അവരും വേഗത്തിൽ വരും. ഞങ്ങൾ ഒന്നു പതറിയാൽ അവരും നിൽക്കും.

തിരിഞ്ഞു നോക്കുമ്പോഴെല്ലാം കാണാം… മരങ്ങൾക്കിടയിലൂടെ, ഇരുളിൽ തിളങ്ങുന്ന ആ വെളുത്ത ശരീരങ്ങളും, ആ പൈശാചികമായ ചിരിയും… അവർ ഞങ്ങളെ പിന്തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *