പക്ഷെ, ആ തിടുക്കത്തിനിടയിലും ആമി പെട്ടെന്ന് നിന്നു. ഞങ്ങൾ എല്ലാവരും മുന്നോട്ട് ഓടുമ്പോൾ അവൾ മാത്രം തിരിഞ്ഞു നോക്കി. ആ അസ്ഥികൂടത്തിന് തൊട്ടുതാഴെ, കരിങ്കൽ തിട്ടയുടെ ഒരു വശത്തായി പൊടിപിടിച്ച, ദ്രവിച്ചുതുടങ്ങിയ ഒരു പഴയ ഗ്രന്ഥം ബുക്ക് ഇരിക്കുന്നത് അവൾ കണ്ടു.
നിനക്കറിയാലോ അവൾക്ക് പുസ്തകങ്ങളോടുള്ള ആ ഭ്രാന്ത്.
സാഹചര്യത്തിന്റെ ഗൗരവം പോലും മറന്ന്, എന്തോ വലിയ നിധി കണ്ടതുപോലെ അവൾ അങ്ങോട്ട് ഓടി.
”ആമി! വേണ്ട…!” ഞാൻ വിളിച്ചു കൂവിയെങ്കിലും അവൾ കേട്ടില്ല.
ഒറ്റ ഓട്ടത്തിന് ആ അസ്ഥികൂടത്തിന് അടുത്തുചെന്ന് അവൾ ആ പുസ്തകം കൈക്കലാക്കി. അത് മാറോട് ചേർത്തുപിടിച്ച് അവൾ ഞങ്ങളുടെ അടുത്തേക്ക് ഓടിയെത്തി.
”ഇനി നിൽക്കണ്ട… ഓടിക്കോ…”
അർജുനേട്ടൻ അലറി.
ഇത്തവണ പിരിയേണ്ട എന്ന് തീരുമാനിച്ച് ഞങ്ങൾ പത്തുപേരും ഒരേ വഴിയിലൂടെ, ഒരുമിച്ച് ഓടി. ആദ്യം വേഗത്തിലുള്ള നടത്തമായിരുന്നു. പക്ഷെ പിന്നിൽ കേൾക്കുന്ന ശബ്ദങ്ങൾ… അത് ഞങ്ങളുടെ തൊട്ടുപിന്നിലെത്തിയെന്ന തോന്നൽ… അതോടെ നടത്തം ഓട്ടമായി മാറി.
ഞങ്ങൾ കുറെയേറെ ദൂരം ഓടി.
പക്ഷെ… എങ്ങും എത്തുന്നില്ല. ഞങ്ങൾ വന്ന വഴിക്ക് ഇത്രയും നീളമുണ്ടായിരുന്നില്ലല്ലോ എന്ന സംശയം എല്ലാവരിലും ഉണ്ടായി. എത്ര ഓടിയിട്ടും പുറത്തേക്കുള്ള വെളിച്ചം മാത്രം കാണുന്നില്ല. ചുറ്റും ഇരുട്ട് മാത്രം. ഞങ്ങൾ ഒരു വലയത്തിനുള്ളിൽപ്പെട്ട് വട്ടം കറങ്ങുകയാണോ എന്ന് തോന്നിപ്പോയി.
കിതച്ചു കൊണ്ട്, എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ പകച്ചു നിൽക്കുമ്പോഴാണ്, ഞങ്ങൾക്ക് കുറച്ചുമാറി വലതുവശത്ത് നിന്ന് വലിയൊരു ശബ്ദം കേട്ടത്. ഇടിമുഴക്കം പോലെ.