ഞങ്ങൾ പത്തുപേർ… അവിടെ പത്തു മോതിരങ്ങൾ…
ആരും പരസ്പരം ഒന്നും പറഞ്ഞില്ല. ഓരോരുത്തരായി അടുത്തു ചെന്നു.
ആ അസ്ഥികൂടത്തിന്റെ വിരലുകളിൽ നിന്ന്
ഓരോ മോതിരമായി ഊരിയെടുത്തു.
ആമിയും ഞാനും ഓരോന്ന് എടുത്തു.
ആമിക്ക് തീരേ താൽപ്പര്യമുണ്ടായിരുന്നില്ല പിന്നേ ഇത് വരേ വന്നതല്ലേ എന്തായാലും ഒന്നെടുക്ക് എന്ന് ഞാനാണ് പറഞ്ഞത്… കൈയ്യിൽ കിട്ടിയപ്പോൾ വല്ലാത്തൊരു തണുപ്പ് തോന്നി ആ ലോഹത്തിന്.
മോതിരങ്ങൾ വിരലിലണിഞ്ഞപ്പോൾ ഞങ്ങൾ ജയിച്ച ഭാവത്തിലായിരുന്നു. ആ നിമിഷം… ആ ഗുഹയ്ക്കുള്ളിൽ ഒരു കാറ്റ് വീശിയതുപോലെ തോന്നി.
അന്ന്… അന്ന് ആ മോതിരം വിരലിലിട്ടതാണ് ഞങ്ങളുടെ വിധിയെ മാറ്റിയത് ദേവാ…
പെട്ടെന്നാണ് ആ ഗുഹയുടെ ആഴങ്ങളിൽ നിന്ന് ഭയാനകമായ ചില ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയത്.
പാറകൾക്കിടയിലൂടെ കാറ്റ് ചീറിപ്പായുന്നതുപോലെയല്ല… മറിച്ച് ആയിരം പേർ ഒന്നിച്ച്, വേദനകൊണ്ട് നിലവിളിക്കുന്നതുപോലെ…
അല്ലെങ്കിൽ വലിയ ഭാരമുള്ള എന്തോ ഒന്ന് വലിച്ചിഴച്ചു കൊണ്ടുവരുന്നതുപോലെ…
ആ ശബ്ദം കൂടിക്കൂടി വന്നു.
ഗുഹയുടെ ഭിത്തികൾ പോലും വിറയ്ക്കുന്നതുപോലെ ഞങ്ങൾക്ക് തോന്നി.
ആമി ഭയം കൊണ്ട് വിറയ്ക്കുകയായിരുന്നു. അവളുടെ മുഖം വിളറി വെളുത്തു.
”നമുക്ക് പോകാം… പ്ലീസ്… ഇനിയും ഇവിടെ നിൽക്കണ്ട…” അവൾ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
ഞങ്ങളും അത് ശരിവെച്ചു.
അവിടുത്തെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞിരുന്നു. ശ്വാസം മുട്ടുന്നതുപോലൊരു അവസ്ഥ. ഞങ്ങൾ തിരിഞ്ഞോടാൻ തുടങ്ങി.