കാറിൽ നിന്നിറങ്ങുകയാണ് മാധവൻ. വാതിൽക്കൽ അശ്വതിയെ കണ്ടതും പത്തു വാട്ടിന്റെ പ്രകാശമായിരുന്നു മുഖത്തു. ഉണ്ടായ ക്ഷീണമൊക്കെ പമ്പ കടന്നു.
അവളുടെ മുഖത്തെ എന്തെന്നറിയാത്ത ഭാവം ശ്രദ്ധിച്ചുകൊണ്ട് മാധവൻ ഇറയത്തേക്ക് കയറി.
“അശ്വതി.. നീ എന്നെ കാത്തിരിക്കുകയായിരുന്നോ..?”
മാധവന്റെ സന്തോഷത്തോടെയുള്ള ചോദ്യത്തിന് എന്തുത്തരം പറയണമെന്ന് പിടികിട്ടിയില്ല. ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറിയപ്പോൾ മാധവനും പുറകെ കയറി വാതിൽ ലോക്ക് ചെയ്തു.
“അശ്വതി..”
നടന്നകലാൻ ശ്രമിക്കുന്ന അവളെ വീണ്ടും വിളിച്ചത് കൊണ്ട് നിൽക്കേണ്ടി വന്നു. തിരിയുമ്പോൾ മാധവൻ മുന്നിൽ.
“പറയ്..കാത്തിരുന്നതാണോ..?”
“അല്ല..”
“പിന്നേ..? പിന്നെന്തിനാ ഈ വൈകിയ സമയം എന്നെ നോക്കി പുറത്തേക്ക് വന്നത്.?”
“അത് കാത്തിരുന്നതൊന്നുമല്ല. നിങ്ങൾ കോളിങ് ബെല്ലടിച്ചു എല്ലാരുടേം ഉറക്കം കളയേണ്ടെന്ന് കരുതി.”
“കള്ളം..”
“അല്ല..”
“എനിക്കറിയില്ലേ എല്ലാരും കിടന്നിട്ടുണ്ടാകുമെന്ന്.. നിങ്ങടെ ഉറക്കം കളയാതിരിക്കാൻ ഞാൻ പുറത്ത് കിടക്കുമല്ലോ..”
അത് കേട്ട് അത്ഭുതത്തോടെ അവളുടെ മിഴികൾ അയാളുടെ നേരെ ഉയർന്നു. ആഹ.. എന്താ ഒരു സംസാരം..! ഇങ്ങേർക്ക് വല്ല പ്രധാനമന്ത്രിയാവാൻ പൊയ്ക്കൂടേ..
നോട്ടങ്ങൾ കൈമാറുന്ന മൗനമായ നിമിഷങ്ങൾക്ക് വല്ലാത്തൊരു മൃദുല ഭാവം.
“എന്താടി..? ങ്ങേ..?”
അവളുടെ നോട്ടം മനസിലാകാതെ മാധവൻ ചോദിച്ചു.
“ഭക്ഷണം കഴിച്ചാരുന്നോ..?”
ആ ചോദ്യം മാധവനിൽ നല്ല സന്തോഷമുണ്ടാക്കി.
“കഴിച്ചു..”
“മ്മ്..”
അധിക നേരം അയാളുടെ മുന്നിൽ നിൽക്കാൻ മടിച്ചു കൊണ്ട് അവൾ റൂമിലേക്ക് പോകാൻ നടന്നു.