“ബാക്കി ഞാൻ നോക്കാം.. രവി പൊക്കോളൂ… ഞാൻ ഇടയ്ക്ക് വിളിപ്പിക്കാം… അപ്പോൾ വന്നാൽ മതി.. പിന്നെ, രവിയുടെ മേൽവിലാസം ആ പോലീസ്സുകാരന് കൊടുക്കുക…” അയാള് നിർദ്ദേശിച്ചു. സ്വന്തമായി മേൽവിലാസം ഇല്ലാത്ത താൻ എന്ത് കൊടുക്കാൻ? പിന്നെ ഉള്ളത്, ഒന്നുകിൽ അജിതയുടെ അല്ലെങ്കിൽ പൊന്നമ്മയുടെ മേൽവിലാസം. തമ്മിൽ ഭേദം പൊന്നമ്മയുടേതെന്ന് തിരിച്ചറിഞ്ഞ രവി, അവരുടെ സ്ഥാപനത്തിൻ്റെ മേൽവിലാസം കൊടുത്ത് തടി തപ്പാൻ ഒരുങ്ങി. മുറി വിട്ട് രവിയുടെ പിന്നാലെ, മുറിയിൽ ഉണ്ടായ സ്ത്രീ നടന്നടുത്തു.
“നിങ്ങൾ കാണിച്ചത് വലിയ മനസ്സാണ്. എല്ലാവരും എല്ലായിപ്പോഴും കാണിക്കാത്തത് നിങ്ങൾ കാണിച്ചു. എൻ്റെ സന്തോഷത്തിന്… ഒരു നേരം എൻ്റെ വീട്ടിൽനിന്നും ഭക്ഷണം കഴിക്കണം… പ്ലീസ്… വേണ്ടെന്ന് പറയരുത്…” അവർ യാചിച്ചു.
“അതൊന്നും വേണ്ട… ” രവി ഒഴിഞ്ഞ് മാറാൻ ശ്രമിച്ചു.
“വേണം… എനിക്ക് വേണ്ടി.. ഒരിക്കൽ… വരണം .. ” അവരുടെ ആവശ്യം വിടർന്ന കണ്ണുകളിലും കാണുവാൻ രവിക്ക് കഴിഞ്ഞു.
അവരുടെ വീട് എവിടെയെന്നും വരേണ്ടത് എങ്ങിനെയെന്നും കേട്ട് രവി തലയാട്ടി. പറ്റുമെങ്കിൽ നാളെ ഉച്ചയ്ക്ക് വരാൻ ശ്രമിക്കൂ എന്ന് കേട്ടതും, രവി നല്ലൊരു ചിരി സമ്മാനിച്ച്, നേരെ പൊന്നമ്മയുടെ അടുത്തേക്ക് വണ്ടി വിട്ടു. അവിടെ ചെന്ന ഉടനെ, മേൽവിലാസം പോലിസിന് കൊടുത്ത കാര്യവും അതിൻ്റെ കാരണവും പൊന്നമ്മയോട് വിശദമാക്കി.
“ഒരു പോലിസ് ബാന്ധവം എന്തുകൊണ്ടും നല്ലതാ….” പൊന്നമ്മ ഊറിചിരിച്ചു. രവി കൈയ്യിൽ സൂക്ഷിച്ച പണം പോന്നമ്മയ്ക്ക് നൽകി ഇറങ്ങാൻ തുനിഞ്ഞു.