“എന്നിട്ടിത്രേം കാലം എവിടെയായിരുന്നു ഈ ഭർത്താവ്”?
“ഞാനറിഞ്ഞില്ലല്ലോ ഇങ്ങനെ ഒരു ഭാര്യ കാത്തിരിക്കണത്”
ഞാനവളെ ചേർത്ത് പിടിച്ചു. കാർത്തികയുടെ ഫോൺ റിങ് ചെയ്തു. അമ്മയായിരുന്നു. അവൾ വരാൻ വൈകുന്നതെന്താണെന്നറിയാൻ വിളിച്ചതായിരുന്നു. കാർത്തിക എന്തൊക്കെയോ കള്ളം പറഞ്ഞ് പിടിച്ചു നിന്നു.
“മതി കിടന്നത്. ഇനീങ്ങനെ കിടന്നാലേ അമ്മ ഇങ്ങട്ട് വരും” എന്നും പറഞ്ഞ് കാർത്തിക എഴുന്നേറ്റു. പരത്തിയിട്ട മുടി കെട്ടിവെച്ചു.
“എന്നെ എടുക്ക് കണ്ണാ”
കാർത്തിക കൈ നീട്ടി. ഞാനവളെ കോരിയെടുത്തു. എൻ്റെ കഴുത്തിനു ചുറ്റും കൈ ചുറ്റി നെഞ്ചിലേക്ക് മുഖം ചേർത്ത് അവൾ ചേർന്നിരുന്നു.
“എന്തേപ്പോങ്ങനെ തോന്നാൻ”?
“ഉച്ചക്ക് മഴവിൽ മനോരമേല് ധീര കണ്ടു. അപ്പോ ആ ധീര ധീര പാട്ടിലെ പോലെ കെട്ടിപിടിച്ച് നെഞ്ചില് ചാരി ഇരിക്കാൻ തോന്നി. എത്രനേരന്നെങ്ങനെ എടുത്ത് നിക്കാൻ പറ്റും”?
“ഒരു ഫിഫ്റ്റീൻ… ട്വൻ്റി മിനിറ്റ്സ്. പിന്നേ… ആ സിനിമേല് വേറേം പാട്ടുണ്ട്”
“അയ്യടാ… അങ്ങനെപ്പോ വേണ്ട”
കാർത്തിക നിലത്തിറങ്ങി. ബാഗിനുള്ളിലെ ചെപ്പിലെ താലി മാല എടുത്ത് എൻ്റെ നേരെ വീശി കാണിച്ചു.
“ഇതെൻ്റെ കഴുത്തില് കെട്ടി തരുന്ന അന്ന് മതി”
“അതിന് അതൊക്കെ കാണിക്കുന്ന പാട്ടുണ്ടോ അതില്”?
“ഒന്ന് പോ കണ്ണാ”
കാർത്തിക ഡോർ വലിച്ച് തുറന്ന് വണ്ടിയുടെ മുൻ സീറ്റിലേക്കിരുന്നു. അവളെ വിട്ടുപിരിയുന്നതിലുള്ള വിഷമത്തോടെ ഞാൻ വണ്ടി സ്റ്റാർട്ടാക്കി.