“ഭാര്യയാ. താലി മാലക്ക് വലിപ്പല്ല. കഴുത്തില് കുടുങ്ങി കിടക്കുന്നൂന്നിങ്ങനെ പരാതി പറഞ്ഞപ്പോ കുറച്ച് നീട്ടള്ളൊന്ന് വാങ്ങാന്ന് വിചാരിച്ചിട്ടാ”
അവർക്കൊരു സമാധാനമാവട്ടേയെന്ന് ഞാൻ വിചാരിച്ചു. പൈസയെടുത്ത് തിരികെയെത്തിയപ്പോൾ കാർത്തിക ബില്ലിങ് കൗണ്ടറിന് മുൻപിൽ ഇരിക്കുന്നുണ്ടായിരുന്നു.
പവന് നാല്പത്തിമൂവായിരത്തി എഴുന്നൂറ് രൂപ വെച്ച് തൊണ്ണൂറ്റി രണ്ടായിരം രൂപയുടെ ബില്ലടച്ച് ഞങ്ങൾ ഇറങ്ങി. താലിമാല വാങ്ങി കൊടുത്തതിലുള്ള സന്തോഷവും അനാവശ്യമായി അത്രയും വലിയൊരു സംഖ്യ ഞാൻ ചിലവാക്കിയതിലുള്ള നിരർത്ഥകതയും കാർത്തികയുടെ മുഖത്തുണ്ടായിരുന്നു.
എ സോൾ വിത്ത് മൾട്ടിപ്പിൾ സോൾ കോൺട്രാക്റ്റ്സ്… ഋഷികേശിലേക്കുള്ള പാതയിൽ വെച്ച് കണ്ട ഒരു സായ്പിൻ്റെ വാക്കുകൾ പെട്ടെന്നോർമ്മയിലെത്തി. അച്ഛച്ഛനോടൊപ്പം ഋഷികേശിലേക്കുള്ള യാത്ര. ബസ്സിറങ്ങി ഒരുപാട് നടക്കണം. മഞ്ഞ് പുതഞ്ഞ കുത്തനെയുള്ള ചവിട്ടടിപ്പാതകൾ കനത്ത മഞ്ഞു വീഴ്ചയിൽ മങ്ങിയ കാഴ്ചയായി. കാഷായ വസ്ത്രധാരിയായ ഒരു സായ്പ് എതിരെ നടന്നു വന്നു. സന്യാസിയായ സായ്പിനെ അന്നാണ് ഞാനാദ്യമായി കാണുന്നത്. നരച്ച വട്ട കണ്ണടക്ക് പിന്നിലെ ചൈതന്യവത്തായ കണ്ണുകൾ എന്നെ ആകെയൊന്നുഴിഞ്ഞു. “എ സോൾ വിത്ത് മൾട്ടിപ്പിൾ സോൾ കോൺട്രാക്റ്റ്സ്… ഹീ ഈസ് റെയർ ബൈ ഡിസൈൻ… ” എന്നും പറഞ്ഞ് കയ്യിലുണ്ടായിരുന്ന കാവിപുതപ്പും ഉരുണ്ട അറ്റത്ത് ഇരുമ്പ് വളയമുള്ള ഒരു വടിയും അച്ഛച്ഛന് നൽകി സായ്പ് നടന്നകന്നു. അതെന്താ അയാളങ്ങനെ പറഞ്ഞിട്ട് പോയതെന്നുള്ള എൻ്റെ ചോദ്യത്തിന് സ്വതസിദ്ധമായ അതേ പുഞ്ചിരിയായിരുന്നു അന്ന് അച്ഛച്ഛൻ്റെ മറുപടി. അഞ്ചാം ക്ലാസുകാരനായ എനിക്ക് അന്ന് അത് മനസ്സിലായില്ല. ഇന്ന്… ഇപ്പോൾ… കാർത്തികയുടെ ഈ തുടുത്ത് വിടർന്ന മുഖം കാണുമ്പോൾ അതും ഞാനറിയാതെ അറിയുന്നു. വെറുതെ ഒരു കാഴ്ചയിൽ സായ്പെങ്ങനെ അതറിഞ്ഞു എന്നത് ഇന്നെനിക്കൊരു പ്രഹേളികയേയല്ല.