“ദെൻ… ലൗവ് മി ആസ് യു ഡു”
കാർത്തിക എന്നെ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. പിന്നെ ഒരു ആങ്കിൾ ലെങ്ത് ബൂട്ട്സെടുത്തു. വി കെ സി യുടെ ഒരു സാധാരണ ചെരിപ്പും.
ചെരിപ്പും ബൂട്ടും പാക്ക് ചെയ്ത് അതുമായി ഒരു സെയിൽസ് ഗേൾ ഞങ്ങളെ ബില്ലിങ് സെക്ഷനിലേക്ക് അനുഗമിച്ചു. ഡ്രസ്സെല്ലാം അവിടെ ഉണ്ടായിരുന്നു.
“നിൻ്റെ ആ ബീനാച്ചിക്കാരി താത്ത എവിടേ”?
“എന്നും ഇവിടുണ്ടാവലുള്ളതാ. ഇന്നെങ്ങട്ടേലും പോയിട്ടുണ്ടാവും. ബില്ലടച്ചില്ലേ? എന്നാനി പോവല്ലേ കണ്ണാ”?
റോഡിൻ്റെ മറുവശത്ത് പഴയ ഒരു പച്ചക്കറി കടയുടെ അരികിലൂടെ വണ്ടി നിർത്തിയ പറമ്പിലേക്ക് എത്തുന്ന ഒരെളുപ്പ വഴി കണ്ട് റോഡ് മുറിച്ച് കടക്കാൻ മുന്നോട്ട് നടന്ന കാർത്തികയെ ഞാൻ പിടിച്ച് നിർത്തി.
“നിക്ക് അമ്മൂ… ഒരു സാധനം കൂടെ വാങ്ങീട്ട് വീട്ടില് പോവാം”
കാർത്തികയുടെ പാദസരമില്ലാത്ത ഒഴിഞ്ഞ കാലുകൾ കണ്ടിട്ട് എന്തോ പോലെ തോന്നുന്നു. എൻ്റെ കണ്ണുകൾ അവിടെ എവിടെയെങ്കിലും ജ്വല്ലറികളുണ്ടോ എന്ന് പരതാൻ തുടങ്ങി. ജംങ്ഷന് അപ്പുറത്തുള്ള സ്കൂളിന് എതിർ വശത്തായി വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിയടിച്ച് മങ്ങിയ ഒരു ഫ്ലെക്സ് ബോർഡിൽ എൻ്റെ കണ്ണുകൾ പതിഞ്ഞു. വലിയ ഒരു ഹോൾഡിംഗിൽ ഒരു സ്വർണ്ണകടയുടെ പരസ്യം. നക്ഷത്ര ജ്വല്ലറി. ഞങ്ങളങ്ങോട്ട് നടന്നു. സാമാന്യം തരക്കേടില്ലാത്ത ഒരു ജ്വല്ലറി. നീല കുഷ്യൻ പിടിപ്പിച്ച കസേരകളും ചുവരുകളിലെ ഇരുണ്ട ചുവന്ന നിറത്തിലുള്ള അപ്ഹോൾസ്ട്രി വർക്കുകളും പരമ്പരാഗത രീതിയിലുള്ള ക്രമീകരണങ്ങളും ഉള്ളിലേക്ക് കടന്നപ്പോൾ നല്ല പഴമ തോന്നിപ്പിച്ചു. ഔപചാരികതക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.