“ഓൾക്കാ ചിന്തന്നല്ല. അന്നെ കാണാഞ്ഞിട്ടേന്നു എടങ്ങേറ്. പിന്നെ ഇയ്യോൾക്ക് കൊടുത്ത ആ രണ്ട് ലക്ഷോണ്ടല്ലോ”
അജ്മൽ ഭാര്യയെ പിന്താങ്ങി. ഞാൻ പിന്നീടൊരിക്കലും വരാഞ്ഞതിലുള്ള പരിഭവമായിരുന്നു ആയിഷക്ക്. അജ്മൽ വീട്ടിലേക്ക് നിർബന്ധിച്ച് ക്ഷണിച്ചതിൻ്റെ കാരണം എനിക്ക് മനസ്സിലായി. ആയിഷയുടെ മുഖത്തൊരു ചെറു മന്ദഹാസം വിരിഞ്ഞു. അവൾക്ക് ഇവിടെ ജീവിക്കുന്നത് തന്നെയാണ് കൂടുതൽ ഇഷ്ടം. അജ്മലിൻ്റെ ഒപ്പമാണ് ഞാനവളെ ഏറ്റവും സന്തോഷവതിയായി കണ്ടിട്ടുള്ളത്.
“അതെന്തിനാ ഇവിടെ പറയണത്? അത് വെഡ്ഡിങ് ഗിഫ്റ്റല്ലേ? പറയാനാണേല് വണ്ടീലുള്ള ആ പലക കൂട്ടി ചേർത്താല് ഇപ്പോ എട്ട് ലക്ഷം കിട്ടും. അത് പോലെയേ ഉള്ളൂ അതും”
“എടീ… ഇയ്യിത് കേട്ടോ? വെഡ്ഡിങ് ഗിഫ്റ്റായി കൂട്ട്യാ മതീന്ന്. ഓനത് വാണ്ട”
അജ്മൽ എഴുന്നേറ്റ് ആയിഷയുടെ അടുത്ത് വന്നിരുന്നു.
“അങ്ങനെ ഞാനെപ്പളാ പറഞ്ഞത്? എനിക്കത് കിട്ടീട്ട് അത്യാവശ്യൊന്നൂല്ല. അല്ലെങ്കില്… അതിന് പകരം എനിക്ക് വേറെന്തേലും മതി”
“വേറെന്താ”?
“എനിക്ക് നിങ്ങളെ മതി”
“അതിയ്യ് പറഞ്ഞിട്ട് വേണോ”?
“അങ്ങനെയല്ല. ഞാനിപ്പോ ചെറുതല്ലേ? കുറേക്കാലം ജീവിച്ചിരിക്ക്ണ്ടാവല്ലോ. എന്തെങ്കിലും എന്നെങ്കിലും ഉണ്ടാവുമ്പോ നിങ്ങളുണ്ടായാ മതി”
“ഇക്കാ… നോക്കീക്കാതെ ഓൻ്റെ മോന്തെക്കൊന്ന് കൊടുക്കീ. പറയണതെന്താന്ന്ള്ള ബോധല്ല ഓന്. ഓരോന്ന് പറഞ്ഞിട്ടെന്തേലും പറ്റ്യാലോ”
അജ്മൽ കളിയായി കൈകൾ കൂട്ടി തിരുമ്മി എഴുന്നേറ്റു. ഞാൻ കവിളുകൾ രണ്ടും പൊത്തിപ്പിടിച്ചു.