“അപ്പോ നേരത്തെ അറി-”
“പിന്നെ ഇല്ലേ ….നീ വരാൻ താമസിക്കുവായിരിക്കുല്ലോ അതുകൊണ്ട് ഏതേലും ഹോട്ടെലിൽ കേറി കഴിച്ചോ കേട്ടോ…ഞാൻ പൈസ ഇട്ടേക്കാം….”
എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ എല്ലാം ഇങ്ങോട്ട് പറഞ്ഞ് പരട്ട് തള്ള എൻ്റെ കോൾ കട്ടാക്കി….
ഇങ്ങോട്ട് വന്നപ്പോ ഓട്ടോയിൽ വെച്ച് വന്നവഴി കണ്ട ഓർമയിൽ ഞാൻ സ്റ്റാൻഡിലേക്ക് തിരിച്ചുനടന്നു..ആ വിജനമായ വഴിയിൽ എന്റെ ഒപ്പം കത്തിജ്വലിച്ചിരുന്നു സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കുറച്ചങ്ങോട്ട് നടന്നതും എൻ്റെ പൂർവികർ എങ്ങാണ്ട് ചെയ്ത പുണ്യ പ്രവർത്തികളുടെ ഫലമായിയാണെന്ന് തോന്നുന്നു എൻ്റെ മുന്നിൽ ഒരു ബൈക്ക് നിർത്തി…
“മോനെ…. എങ്ങോട്ടാ ടൗണിലോട്ടാണോ എന്നാൽ കേറിക്കോ…” നടന്ന് നടന്ന് വിയർത്തൊലിച്ച് പണ്ടാരമടങ്ങിയ എനിക്ക് മുൻപിൽ അയാൾ അങ്ങിനെ സ്നേഹത്തോടെ ഒരു ക്ഷണം തരുമ്പോൾ ഞാൻ എങ്ങനെയാ വേണ്ട എന്ന് വെക്കുന്നെ.. ഇനി ഇപ്പൊ ഇയാൾ വലിയ ഒരു മനുഷ്യക്കടത്ത് സംഘടനയിലെ കണ്ണിയാണേലും എന്നെ തട്ടികൊണ്ട് പോയാൽ ഒന്നുംകിട്ടില്ല എന്ന് എനിക്ക് തന്നെ ഒരു ബോധം ഉള്ളതുകൊണ്ട് ചെറിയ ഒരു പേടിപോലും എനിക്ക് തട്ടിയില്ല….
“എന്താടാ ആലോചിച്ചു നിക്കുന്നേ…ഞാൻ നിന്നെ തട്ടിക്കൊണ്ടു പോകാൻ ഒന്നും പോകുന്നില്ല…..”എൻ്റെ മനസ്സ് വായിച്ചെന്നപോലെ മുഖത്ത് ഒരു അസ്സൽ പുഞ്ചിരിയുമായി പറഞ്ഞു…ആ നട്ടുച്ചസമയത്ത് പൂർണരൗദ്ര ഭാവത്തോടെ ജ്വലിച്ച് നിൽക്കുന്ന സൂര്യനേകാളും തേജ്ജസ് അയാളുടെ പുഞ്ചിരിയിൽ എനിക്ക് തോന്നി… പിന്നെ വേറെയൊന്നും ആലോചിക്കാതെ ഞാൻ അയാളുടെ ബൈക്കിന് പിന്നിൽ കയറി…