“ഹായ് ചേട്ടാ” മനസ്സില്ലാ മനസ്സോടെ അവൾ പറഞ്ഞു. ധൃതി ഉണ്ടെന്ന് കാട്ടാൻ അവൾ വാച്ചിൽ നോക്കി.
“ഓ.. ഒരുപാട് സമയം എടുക്കില്ല, പ്രോമിസ്” വിനായക് തുടർന്നു “മ്മ്.. ഞാൻ ഒരു ബൈ പറയാൻ വന്നതാണ്, കോഴ്സ് തീരും മുൻപ് പോവാണ് പപ്പയുടെ കൂടെ ദുബൈയിൽ. സപ്ലി എല്ലാം കൂടി കൂറേ ഉണ്ടല്ലോ. വീട്ടുകാർക്കൊക്കെ എന്നെ ഇപ്പൊ വെറുപ്പാണ്. എനിക്കും എല്ലാം മതിയായി.”
മനസ്സിൽ ആശ്വാസം തോന്നിയെങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി താൻ വെറുത്ത വ്യക്തി തന്നെ ആണ് അതെന്ന് അവൾക്ക് വിശ്വസിക്കാൻ ആയില്ല. ജീവിതത്തിന്റെ യാഥാർഥ്യം അറിഞ്ഞപ്പോൾ, ഒറ്റപെട്ടപ്പോൾ അവന്റെ മുഖംമൂടി അഴിഞ്ഞു വീണതായി അവൾക്ക് തോന്നി.
അവൻ തുടർന്നൂ “ശെരിക്കും നിങ്ങൾ തമ്മിൽ ആണ് ചേർച്ച, എനിക്ക് എപ്പോഴും തോന്നാറുണ്ട്, പക്ഷെ അസൂയകൊണ്ട് പറഞ്ഞില്ലെന്ന് മാത്രം.”
“ആര്?”
“കമ്മോൺ ദിവ്യ, കോളേജിൽ എല്ലാവർക്കും അറിയാം. അവൻ നിന്നെ ഡെയിലി ക്യാമ്പസ്സിനു വെളിയിൽ ഡ്രോപ്പ് ചെയ്യുന്നത് ഞാൻ കാണാറുണ്ട്. നിങ്ങളെ ബീച്ചിൽ വച്ചും, റെസ്റ്റാറ്റാന്റിൽ വച്ചും, പാർക്കിൽ വച്ചും ഒക്കെ കണ്ടിട്ടുണ്ട്. രണ്ടുപേരുടെ നോട്ടവും സംസാരവും ചിരിയും കളിയും ഒക്കെ കണ്ടാൽ എന്തായാലും ബ്രദർ ഒന്നും അല്ലെന്ന് മനസ്സിലാക്കാനുള്ള കോമൺ സെൻസ് ഒക്കെ എനിക്കുണ്ട്. ഞാൻ അത്ര പൊട്ടൻ ഒന്നും അല്ല കേട്ടോ. ഹഹ..”
അവൾ ജാള്യമാർന്ന ഒരു പുഞ്ചിരി നൽകി, മനസ്സിൽ പറഞ്ഞു: പൊട്ടൻ.
ദിവ്യ അവനെ തിരുത്തിയില്ല. താൻ കമ്മിറ്റഡ് ആണെന്ന് അറിഞ്ഞ് പിന്നാലെ നടക്കുന്ന ശല്യങ്ങൾ ഒഴിയട്ടെ എന്ന് കരുതിയാവാം. വിനായക് ഗുഡ്ബൈ പറഞ്ഞ് പിരിഞ്ഞു. ആ ദിവസം അവൾക്ക് ക്ലാസ്സിൽ ശ്രദ്ധിക്കുവാൻ കഴിഞ്ഞില്ല. വല്ലാത്ത അസ്വസ്ഥത അനുഭവപെട്ടു. ആരോടും അധികം സംസാരിച്ചില്ല.