യാഥാർഥ്യത്തിലേക്ക് തിരിച്ചെത്തിയ അവൻ വാതിൽ തുറന്ന് പുറത്തേക്കു ചാടി ഇറങ്ങി. “സോറി ദേവു.. സോറി.. ശേ..” പരിഭ്രാന്തനായ അവന്റെ നിലക്കാത്ത ക്ഷമാപണം അവളുടെ കാതിൽ മുഴങ്ങി കേട്ടു. ഞെട്ടി വരണ്ട അവളിൽ നിന്ന് വാക്കുകൾ പുറത്തേക്ക് വന്നില്ല.
ബാലു തുടർന്നു “പ്ലീസ് നീ എന്റെ പിന്നാലെ ഇനി വരരുത്. നമ്മൾ ഇനി കാണരുത്. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം..” വേഗത്തിൽ നടപ്പാതയിലൂടെ നടന്ന അവൻ ഇരുട്ടിലേക്ക് അലിഞ്ഞു.
ഭാഗം 2
ദിവ്യ
പുറത്ത് ഇളം കാറ്റിൽ മരങ്ങൾ ആടി, ഇല പൊഴിച്ചു, പൂവുകളും. സ്റ്റിയറിങ്ങിൽ അള്ളിപ്പിടിച്ചിരുന്ന അവൾ തല താഴ്ത്തി ഇരുന്നു. ചുവന്ന ഒരു വാകപ്പൂ കാറിന്റെ വിൻഡ് ഷീൽഡിൽ പതിച്ചു. ഓർമ്മകൾ അവളിലേക്ക് കൊടുംകാറ്റായി എത്തി.
പൂത്തുനിൽക്കുന്ന ഗുൽമോഹർ മരങ്ങളുടെ ചുവന്ന സമുദ്രത്തിൽ നീന്തിത്തുടിച്ച കോളേജ് ക്യാമ്പസ്. ദൂരെനിന്നു നടന്നടുത്ത വിനായകിനെ കണ്ട് അവൾ ഒന്ന് പരുങ്ങി. അവനിൽ നിന്ന് ഒളിക്കുവാൻ ഒരിടം നോക്കി, പക്ഷെ അപ്പോഴേക്കും അവൻ ദിവ്യയെ കണ്ടിരുന്നു. അവൻ കൈകാട്ടിയപ്പോൾ അവൾ ഒരു വ്യർദ്ധമായ ചിരി തൊടുത്തു.
“ഹായ് ദിവ്യ” പതിവിൽ വിപരീതമായി അളവിലുപരി ഉത്സാഹം ആയിരുന്നില്ല അവന്റെ മുഖത്ത്. ക്ഷീണവും സങ്കടവും അവന്റെ വാക്കുകളിലും ശരീരത്തിലും പ്രകടമായിരുന്നു.
വിനായക് സൂപ്പർ സീനിയർ ആയിരുന്നു, അവൾ ആദ്യ വർഷക്കാരിയും. അവൻ വല്ലപ്പോഴും ക്യാമ്പസ്സിൽ വരുന്നത് തന്നെ അടി ഉണ്ടാക്കാനാണ്. എല്ലാവര്ക്കും അവനെ ഭയമായിരുന്നു. അതുകൊണ്ട് തന്നെ ദിവ്യക്ക് അവനെ തീരെ ഇഷ്ടം ആയിരുന്നില്ല. തന്റെ ആദ്യ വർഷം മുഴുവൻ പിന്നാലെ നടന്ന് ഇഷ്ടമാണെന്ന് പറഞ്ഞു ശല്യം ചെയ്തവരിൽ പ്രധാനി. റിജക്ഷൻ കിട്ടിയാലും മണപ്പിച്ച് നടക്കുന്ന നാണവും മാനവും ഇല്ലാത്ത കൂട്ടം.