“ഈശ്വര.. ഇവൾ എന്തൊക്കെയാണ് മനസ്സിലാക്കി വച്ചിരിക്കുന്നത്, ഞാൻ എങ്ങനെ ഇവളെപറഞ്ഞു മനസ്സിലാക്കും.” അവൻ പിറുപിറുത്തു. മനുഷ്യന്റെ മനസ്സുപോലെ നിഗൂഢമായ മറ്റൊന്ന് ഈ ലോകത്തിലില്ല.
ഒരു കോച്ച് കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു “എന്തെങ്കിലും പറയാൻ ഉണ്ടേൽ ഉറക്കെ പറ”
“ശെരിയാ, എനിക്ക് സ്നേഹം ഇല്ല. സ്നേഹത്തിന്റ ഈ കോംപറ്റീഷൻ നീ ജയിച്ചു.” അവൻ തോൽവി സമ്മതിച്ച അപ്പൂർവം ചില നിമിഷങ്ങളിൽ ഒന്ന്. സീറ്റ് പിന്നിലേക്ക് മുഴുവനായി ചായ്ച്ച്, ഇരു കൈകളും നെറ്റിയിൽ വച്ച് കണ്ണും പൂട്ടി അവൻ കിടന്നു. ഇനിയും സംസാരിച്ചാൽ സത്യങ്ങൾ നാവിൽ നിന്ന് തെന്നി വീണേക്കാം എന്ന് ഭയന്നിട്ടാവാം. “കാണുന്നതെല്ലാം അതുപോലെ വിശ്വസിക്കരുത് ദേവു. കരയാൻ അറിയാത്തവരുടെ മനസ്സിലെ തീ അത് പൊട്ടിത്തെറിക്കും വരെ ആരും അറിയില്ല.”
ബാലു മനസ്സിൽ പറഞ്ഞു: സ്നേഹിക്കുന്നവരെ ആസിഡ് എറിയുന്നവരെ എല്ലാവരും അറിയും, പക്ഷെ സ്നേഹിക്കുന്നവർക്ക് വേണ്ടി അവരെത്തന്നെ മറക്കുവാൻ തയ്യാറാകുന്നവരെ ആരും അറിയില്ല.
അവനിൽനിന്ന് ഇന്ന് വരെ കാണാത്ത ഭാവങ്ങളും കേൾക്കാത്ത വാക്കുകളും ചേച്ചിയെ ആശയക്കുഴപ്പത്തിൽ ആഴ്ത്തി. അവൾ ആശ്വസിപ്പിച്ചു “ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, പക്ഷെ നീ എന്തൊക്കെയോ പറയാതൊളിപ്പിച്ച് വെക്കുന്നത് പോലെ. ഇവിടിപ്പോ നമ്മളല്ലേ ഒള്ളു. എന്നോട് പറയാൻ പറ്റുന്നതാണേൽ പറ, കുറച്ച് ദിവസം.. പിന്നെ ഞാൻ പറക്കും..”
“ചില അപ്രിയ സത്യങ്ങൾ മൂടി വെക്കുന്നതാണ് നല്ലത്. എന്നെന്നേക്കുമായി നിന്നെ പിരിയാൻ ആഗ്രഹം ഇല്ല.. വല്ലപ്പോഴും ശബ്ദം കേൾക്കാനും, വർഷങ്ങൾ കൂടുമ്പോൾ എങ്കിലും കാണാനും പറ്റുമല്ലോ. അതുമതി.”