കാറിന്റെ വേഗത കുറഞ്ഞു ഒപ്പം ഒരു ദീർഘനിശ്വാസത്തോടെ ദിവ്യ സംയമനം കൈവരിച്ചു. വണ്ടി ഒരു സ്ട്രീറ്റ്‌ലൈറ്റിന് കിഴേ നിലയുറച്ചു. “നിനക്കെന്താ പറ്റിയെ? നിന്നെ കാണാതെ ഞങ്ങളൊക്കെ എത്ര വിഷമിച്ചെന്ന് നിനക്കറിയോ?” ബാലുവിന്റെ തോളിൽ കൈവച്ചുകൊണ്ട് സ്നേഹത്തോടെ അവൾ ചോദിച്ചു. അവളുടെ നിറകണ്ണുകൾ പരിമിതമായ ആ വെളിച്ചത്തിലും പളുങ്കുപോലെ തിളങ്ങിയിരുന്നു.” കുറച്ചു നാളായി നിനക്ക് ഒരു മിണ്ടാട്ടവും ഇല്ല. എന്താ? ഇനി ആ അമ്മാവൻ പറഞ്ഞ പോലെ വല്ല പ്രേമ നൈരാശ്യവും ആണോ?”
ചേച്ചിയെ വേർപിരിയുക എന്ന നോമ്പരത്തിലൂടെ താൻ ഒരിക്കൽക്കൂടി പോകണം എന്ന തിരിച്ചറിവ് അവനെ പരിഭ്രാന്തനാക്കി. നാവ് ചതിച്ചു “ശേ.. നീ പോവണ്ടതാരുന്നു” പൊടുന്നലെയുള്ള അവന്റെ ആ മറുപടിക്ക് കാത്തു നിൽക്കുകയായിരുന്നു രണ്ടു കണ്ണുനീർ തുള്ളികൾ.
“അത് ശെരി അപ്പൊ ഞാൻ പോവാത്തതിലാ നിനക്ക് സങ്കടം അല്ലെ?” മിഴിനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു. “നിങ്ങൾക്കൊക്കെ എന്തിനാ എന്നോട് ഇത്ര വെറുപ്പ്? ചെറുപ്പം തൊട്ട് കാണുന്നതാ.. ഞാൻ എല്ലാരേയും സ്നേഹിച്ചിട്ടല്ലേ ഉള്ളു?”
അപ്രതീഷിതമായ അവളുടെ ആ വാക്കുകൾ അവനിൽ ഒരു ഇടിമിന്നലായിമാറി, അവന്റെ പുരികം നിറുകയിൽ തൊട്ടു. “എനിക്ക് നിന്നെ വെറുപ്പാണെന്നോ? വെറുതെ ഓരോന്ന് ഉണ്ടാക്കി പറയല്ലേ നീ” അതിയായ രോഷത്തിലും നാവൊന്ന് വഴുതിയാൽ തിരികെ വരാൻ കഴിയാത്ത ഒരു ഇരുണ്ട ഗർത്തം അവന്റെ നാവിനെ പിന്നോട്ട് വലിച്ചു.
“ഞാൻ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നാണോ നിന്റെ വിചാരം?” അവളുടെ ശബ്ദം ഇടറി “ഞാൻ അടുത്ത് വരുമ്പോഴൊക്കെ നീ എന്തിനാ ഓടി മാറുന്നത്? ഒന്നിച്ച് സിനിമ കാണുമ്പോൾ, ഫോട്ടോ എടുക്കുമ്പോൾ. എന്തിന് ഞാൻ ഒന്ന് തൊട്ടാൽ കൈ തട്ടി മറ്റും, ഒരുമ്മ തന്നാൽ പോലും നിന്റെ മുഖത്തെ അറപ്പ് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.” അവൾ കൂട്ടിച്ചേർത്തു “ഒരിക്കലെങ്കിലും കളവായിട്ടെങ്കിലും എന്നോടൊരു നല്ല വാക്ക് പറഞ്ഞൂടെ? എന്ത് ഡ്രസ്സ് ഇട്ടാലും കളിയാക്കും.. എന്ത് മേക്കപ്പ് ഇട്ടാലും കൊള്ളില്ല.. പോരാത്തതിന് എന്നെ ഓസ്‌ട്രേലിയക്ക് നാട് കടത്താൻ അവന്റെ ഒരു തിടുക്കം.”