നിമിഷങ്ങൾക്കകം കമ്പിളി ചുറ്റിയ ഒരു രൂപം കോലായിലെത്തി. പിന്നെ പടിയിറങ്ങി മുറ്റത്തെത്തി.
“മുതലാളി. അകത്തോട്ടിരിക്കാം”, അയ്യപ്പൻ വിറക്കുന്നുണ്ടായിരുന്നു.
“ഞമ്മളു അകത്തോട്ടു കേറിയാ ഇജ്ജ് പുറത്താകും, അയ്യപ്പാ. ഇതിൻ്റെ പ്രമാണം ഞമ്മൻ്റെ ഷെൽഫിലല്ലേ?”, മൂർച്ചയേറിയ കഠാര പോലെയായിരുന്നു ആ ചോദ്യം.
അയാൾ തുടർന്നു, “അൻ്റെ മോളെ പേരെന്തായിരുന്നു അയ്യപ്പാ?”
“വൃന്ദ…”, അയ്യപ്പൻ്റെ സ്വരവും വിറച്ചു.
“ഓൾ ഗർഭിണിയാകും, ഏത്?”
“മൊതലാളി”, അയ്യപ്പൻ കരഞ്ഞു.
“ഇജ്ജ് ബേജാറാവണ്ട, ഞമ്മൻ്റെ കായെട്. മുതലും പലിശേം ഇതു വിറ്റാൽ പോലും കിട്ടത്തില്ല”.
“അത്.. അത് ഞാൻ തരാം, മുതലാളി.”
ഒറ്റ അടിയായിരുന്നു അയ്യപ്പൻ്റെ കരണത്ത്. അയാൾ നിലത്തു വീണുപോയി.
“അരുത് മുതലാളീ…”, ശിവൻകുട്ടി ഹാജിയാരെ തടഞ്ഞു.
അയ്യപ്പൻ ബദ്ധപ്പെട്ട് എഴുന്നേൽക്കുമ്പോഴേക്കും നിലവിളിയോടെ വൃന്ദയും അനിയൻ നവീനും അയ്യപ്പൻ്റെ ഭാര്യ സരസുവും ഓടിയെത്തി.
“അങ്ങേരെ ഒന്നും ചെയ്യരുതേ മുതലാളീ”, സരസു കരഞ്ഞു
“ഹേയ് ഞമ്മളെന്തു ചെയ്യാൻ. ഒക്കെ പടച്ചോനല്ലേ ചെയ്യേണ്ടത്?” സുലൈമാൻ ഹാജി വികൃതമായി ചിരിച്ചു.
“ഞമ്മക്കൊരു തെറ്റുപറ്റി. ഞമ്മള് ഇങ്ങടെ കാലു പിടിക്കാം”, അയാൾ സരസുവിൻ്റെ കാലു പിടിക്കാനാഞ്ഞു . അവർ ഭയന്നു പിന്നോട്ടു നീങ്ങി.
ഹാജി അയ്യപ്പൻ്റെ തോളിൽ കയ്യിട്ടു. പിന്നെ തെല്ലപ്പുറത്തേക്ക് കൊണ്ടുപോയി. പതിയെ അയാളുടെ ചെവിയിൽ മന്ത്രിച്ചു,