“അത് ഞാൻ, പിന്നെ”, ശിവൻകുട്ടി തല ചൊറിഞ്ഞു.
“മാണത്താളം കൊബാതെ കേറിയിരിക്ക്”, അയാൾ ചൂടായി.
അവൻ ബാക്ക് ഡോർ തുറന്ന് അകത്ത് കേറിയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ താരീഖായിരുന്നു. മുതലാളിയുടെ വിനീത വിധേയൻ. കാറിൻ്റെ ടയറുകൾ പഞ്ചായത്തു റോഡിൻ്റെ മാറുപിളർന്നു പാണത്തുപോയി.
പഞ്ചായത്ത് ഓഫീസ് ചുറ്റിത്തിരിഞ്ഞ് കാർ ആദ്യത്തെ ഹെയർപിൻ വളവിലെ പാടത്തിനരികിലായി നിന്നു.
“ഇജ്ജാ ബലാലിനെ ബിളിച്ചോണ്ടു വാ”, അയാൾ താരീഖിനോട് കൽപ്പിച്ചു.
ഡോർ തുറന്ന് അവൻ റോഡിലിറങ്ങി.
“അല്ലേൽ ബേണ്ട, ഞമ്മളും വരണ്”, ഹാജി ഡാഷ്ബോർഡ് തുറന്ന് ചെറിയൊരു കുപ്പിയെടുത്ത് മൂടി തുറന്ന് സിൽക്ക് ജുബ്ബയിൽ പുരട്ടി. ചന്ദനത്തിൻ്റെ ഗന്ധം പ്രസരിച്ചു.
അയാൾ പുറത്തിറങ്ങി. പിന്നാലെ ശിവൻ കുട്ടിയും ഇറങ്ങി. ചിങ്ങോത്ത് അയ്യപ്പൻ്റെ വീട്ടിലേക്കാണെന്ന് അവനു വ്യക്തമായി. മൂവരും പാടവരമ്പിലൂടെ ഇറങ്ങി നടന്നു. തേപ്പ് കഴിഞ്ഞിട്ടില്ലാത്ത ഒരു വീട്ടുമുറ്റത്തെത്തി.
അവരെ കണ്ട് ദാവണി ചുറ്റിയ ഒരു പെൺകൊടി കോലായിലേക്ക് വന്നു.
“അയ്യപ്പന്നില്ലേ?”, ഹാജി ചോദിച്ചു.
“പനിച്ചു കിടക്കുവാണ്…”, മുത്തു പൊഴിയും പോലെ അവൾ മറുപടി പറഞ്ഞു.
“ഇപ്പത്തെ പനി സൂക്ഷിക്കണം. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, പന്നിപ്പനി”, അയാൾ ഗൗരവം പൂണ്ടു.
“അത്തരം ഒരു പനിയാ ഞമ്മള്. സൂക്ഷിക്കണം. മോള് ചെന്ന് അബനെ വിളിച്ചോണ്ടു ബാ.”
പെൺകുട്ടി ഭീതിയോടെ പിന്തിരിഞ്ഞു.