ബംഗ്ലാവ് [ആദി]

Posted by

 

“കല മോൾക്ക് ഒന്നുരണ്ട് ആലോചനകൾ വന്നാരുന്നു. അവളുടെ അച്ഛൻ്റെ സ്വഭാവം നിനക്കറിയാലോ? വെട്ടൊന്ന് തുണ്ടം രണ്ട്. കള്ളു കുടിച്ചാൽ പ്രത്യേകിച്ച്. ഞാൻ പറയുക ആയിരുന്നു നിന്നെ വന്നു കാണാൻ”, അവർ വെളിപ്പെടുത്തി.

 

ശിവൻകുട്ടി എന്തു പറയണമെന്ന് അറിയാതെ തെല്ലുനേരം മൗനമാചരിച്ചു.

 

“എന്താ നീയൊന്നും മിണ്ടാത്തെ?”

 

“പഞ്ചായത്തീന്ന് വീടിനു പണം പാസായിട്ടുണ്ട്. തറ കെട്ടാൻ കരികല്ല് ഇറക്കീട്ടുമുണ്ട്. പണി ഉടനെ തുടങ്ങും. ഒരു മുറിയും അടുക്കളയെങ്കിലും പണി തീർത്താൽ വേണ്ടില്ലായിരുന്നു. എന്തായാലും കലേടെ അച്ചനെ ഇന്നുതന്നെ ഞാൻ കണ്ടോളാം”, അവൻ ചായ ഗ്ലാസ്സ് തിരികെ കൊടുത്തു.

 

“അതുമതി”, ശാന്തമ ചിരിക്കാൻ ശ്രമിച്ചു. “പോയിട്ടിത്തിരി പണിയുണ്ട്”, അവൻ എഴുന്നേറ്റു.

 

“ശരി. പക്ഷെ, ഇക്കാര്യം മറക്കല്ലേ.”

 

അവൻ ചിരിച്ചുകൊണ്ട് ഇറങ്ങി. ശ്രീകലയെ നോക്കിയപ്പോൾ കണ്ടില്ല. അകത്തിരിപ്പാകും. അനിയത്തിയെ കെട്ടിച്ചിട്ട് അവളെ സ്വന്തമാക്കാം എന്നാണു കരുതിയിരുന്നത്. ഇനിയിപ്പോൾ നോക്കിയിട്ടു കാര്യമില്ല.

 

അതിനു വേണ്ടി കാത്തിരുന്നാൽ കലയെ തനിക്കു നഷ്ടമാകും. അല്ലെങ്കിലും ശാലിനിക്ക് പതിനേഴ് തികയുന്നതേയുള്ള. ഇനിയും സമയമുണ്ട്. അവൻ പാടവരമ്പിലൂടെ നടന്നു.

 

പെട്ടെന്ന് ഒരു ലാൻസർ കാർ അവനരികെ ബ്രേക്ക് ചെയ്തു. സുലൈമാൻ ഹാജിയുടെ കാർ!

 

“ഇജ്ജ് എബടെ പോയ്ക്ക് കെടക്കണ്..ഫരീദ് കാത്തിരുന്നു മുഷിഞ്ഞു”, മുൻസീറ്റിലിരുന്നു ഹാജി ദേഷ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *