അവളുടെ മുഖം ദീപ്തമായി. അവൻ തുടർന്നു. “ശബരിമല ശാസ്താവെ, ഇവളുടെ അച്ഛനെ ദരിദ്രവാസിയാക്കണേ..”
അവൻ്റെ പ്രകടനം കണ്ട് ശ്രീകല ചിരിച്ചുപോയി.
“അങ്ങനെ തന്നെ പ്രാർത്ഥിക്ക്. ഒടുക്കം എന്നെ പിടിച്ച് ഇയാളുടെ കയ്യിൽ തരുമ്പോൾ കൈതാരിൽ രാഘവൻ പറയും, ശബരിമല ശാസ്താവ് കനിഞ്ഞ് നിനക്ക് തരാൻ ഇവള് മാത്രമേ എൻ്റെ കയ്യിലുള്ളൂ മരുമകനെന്ന്. അല്ല ശിവേട്ടാ, കൈപ്പറമ്പിൽ അനിലേടെ കാര്യം എന്തായി? നേഴ്സ്സിങ്ങിനു അഡ്മിഷൻ കിട്ടിയോ?”
“ങാ..കിട്ടി. എന്റെ മുതലാളിയാ അഡ്മിഷനുള്ള പണം കൊടുത്തേ. പലിശ കൂടിക്കൊണ്ടിരിക്കുവാ.”
“ഒറ്റ മോളല്ലേ, വീടു വിറ്റായാലും അവരാ കടം തീർക്കും”.
“നിൻ്റെ അച്ഛൻ ഏതാണ്ട് വാങ്ങീട്ടുണ്ട്. വേഗം കൊടുത്തു തീർക്കാൻ പറഞ്ഞോ. വീട് വേണ്ടെന്നു വെക്കാൻ ഒറ്റ മോൾ ഒന്നുമല്ലല്ലോ നീ?”
“ചിങ്ങോത്തെ അയ്യപ്പേട്ടൻ്റെ വീട് ഏതാണ്ട് പോകുന്ന മട്ടാ. മേലേതോപ്പിലെ ഉമ്മാച്ചുക്കുട്ടിയും കെണിഞ്ഞിരിപ്പാ..” അവൻ വിവരിച്ചു.
ശാന്തമ്മ കോലായിലേക്ക് വന്നു. ആവി പറക്കുന്ന ചായ ഗ്ലാസ് നീട്ടി. അതുവാങ്ങി മൊത്തിക്കുടിക്കെ അവൻ തിരക്കി.
“ഇവളുടെ അച്ഛൻ എന്നെ ചോദിച്ച് വീട്ടിൽ വന്നിരുന്നത്രെ. എന്നതാ കാര്യം?”
“അതങ്ങേരോടു തന്നെ ചോദിച്ചാപ്പോരെ?”, ശാന്തമ്മയും കൈയൊഴിഞ്ഞു.
“ഹൊ, ഇത് മനുഷ്യരെ വടിയാക്കുന്ന ഏർപ്പാടാണല്ലോ! അമ്മേം മോളും മിണ്ടണില്ല”, അവൻ ചായ മോന്തവെ പരിഭവിച്ചു.
“അത് മോനേ”, ശാന്തമ്മ പറയാനാഞ്ഞു. അതോടെ ശ്രീകല അകത്തേക്ക് വലിഞ്ഞു. ശാന്തമ്മ പറയുകയായിരുന്നു.