“എന്താ ശിവാ, ജോലി കിട്ടിയപ്പോ ഈ വഴിയൊക്കെ മറന്നോ?”, ശാന്തമ്മ കുശലം ചോദിച്ചു.
“പണിത്തിരക്കുണ്ട് അമ്മച്ചി”, അവൻ വിനയാന്വിതനായി.
കാര്യം പണിത്തിരക്കല്ലെന്ന് ശ്രീകലക്കറിയാം. താൻ തുന്നൽ പഠിക്കുന്നിടത്ത് കാലത്തും ഉച്ചക്കും ആശാനെത്തും. പോകും വഴിയും വരുമ്പോഴും സംസാരിക്കാൻ നല്ല സൗകര്യം. പിന്നെ വീട്ടിൽ വരുന്നതെന്തിന്.
“നീയിരിക്ക്, ഞാൻ ചായയെടുക്കാം”, ശാന്തമ്മ അകത്തേക്ക് പോയി.
“എന്നതാടി കാര്യം?”, അവൻ ശ്രീകലയോട് ആരാഞ്ഞു.
“എനിക്കറിയില്ല”, അവൾ കൈ മലർത്തി. കാര്യമെന്തെന്ന് അവൾക്കറിയാമെന്നും അതവൾ മറയ്ക്കക്കാൻ ശ്രമിക്കുകയാണെന്നും അവനു മനസ്സിലായി. നാണത്താൽ പൂത്തുലഞ്ഞ് നിൽപ്പാണ് അവൾ.
“ഹാ..പറയെടി പെണ്ണെ .”
എനിക്കറിയത്തില്ലെന്ന് പറഞ്ഞു അവൾ അകത്തേക്ക് പോകാനാണത്തു.
“ആട്ടെ, തുന്നൽ പണി ഏകദേശമായല്ലോ. അടുത്ത പ്ലാനെന്താ?”
“എംബ്രോയ്ഡറി.”
“നീ റെഡിമെയ്ഡ് കട തുടങ്ങാൻ പോക്വാ?”, അവൻ കളിയാക്കി.
“പരിഹസിക്കണ്ട”, അവളുടെ മുഖം വാടി.
“കയ്യിൽ കാശില്ലാഞ്ഞിട്ടാ. അല്ലേൽ ഞാൻ നേഴ്സിങ്ങിനു ചേർന്നേനേ”.
“കാശില്ലാത്തതെന്തായാലും നന്നായി. നേഴ്സസിങ്ങും കഴിഞ്ഞ് നീയങ്ങ് ലണ്ടനിലേക്ക് പറന്നാൽ ഞാൻ പിന്നെ വേണ്ടാതാവും. കൊത്തി കൊണ്ടുപോകാൻ രാജകുമാരന്മാരും വരും. നിൻ്റെ അച്ഛൻ ആ കള്ളുകുടിയൻ താന്തോന്നി മോളെ പത്തു പുത്തനുള്ളോർക്ക് ആലോചിക്കും. നിൻ്റെ അച്ഛൻ്റെ കയ്യിൽ കാശില്ലാത്തത് എൻ്റെ ഭാഗ്യം.”