“അനാവശ്യം പ്രവർത്തിക്കാം, പറയുന്നതാണു കുഴപ്പം…”
“നിനക്കെന്താണ് വേണ്ടത്? ശിവൻകുട്ടിക്ക് അസഹ്യത തോന്നി
“എനിക്കൊന്നും വേണ്ട, ചെന്ത്രാക്കര കായൽ പുറമെ ശാന്തമാണ് പക്ഷെ, അടിയൊഴുക്ക് ഭയങ്കരമാണ്. ഒരുപാട് ശവങ്ങൾ ഒഴുകി പോയിട്ടുമുണ്ട്. ഓർത്താ നിനക്ക് നന്ന്.”
ശിവൻകുട്ടി പിന്നൊന്നും പറയാൻ പോയില്ല
തോമാച്ചന്റെ പറമ്പിലെ മരങ്ങൾ വെട്ടിത്തീർന്നു. വിചാരിച്ചതിലും അധികം കാതൽ മറ്റിടങ്ങളിൽനിന്നായി മുപ്പത്തഞ്ചോളം കിലോ കാതൽ കൂടി സംഘടിപ്പിച്ച് ഫാക്ടറിയിൽ എത്തിച്ചതോടെ ദിവസം മൂന്നെണ്ണം കൊഴിഞ്ഞു
പാലക്കാട്ടെ ഫാക്ടറിയിൽ പോയി മടങ്ങിയെത്തിയ അന്ന്, വൈകുന്നേരം ശിവൻകുട്ടി ഷാപ്പിൽ കയറി. നല്ല ക്ഷീണമുണ്ടായിരുന്നു. ബാറുകൾ പൂട്ടിയ കാരണം ഷാപ്പിലാണെങ്കിൽ നല്ല തിരക്കും. വീട്ടിലാണെങ്കിൽ ഒരു കുപ്പി കൂടിയേ ബാക്കിയുള്ള. ഷാപ്പിലിരുന്ന് കക്കയിറച്ചിയും കൂട്ടി കുടിക്കുന്നതിന്റെ ഒരു സുഖം മറ്റെവിടേയും കിട്ടില്ല.
ഒരു കുപ്പി മോന്തിയിട്ടും മനസ്സിലെ കാറും കോളും അടങ്ങുന്നില്ല, താരീഖിന്റെ അർത്ഥം വെച്ച സംസാരത്തിൽ ചില ദുഃസൂചനകളുണ്ട്. തോമാച്ചന്റെ പറമ്പിൽ വെച്ചങ്ങിനെ പറഞ്ഞെ പ്പിന്നെ അവനിൽ നിന്നും അത്തരം സംസാരങ്ങൾ ഉണ്ടായിട്ടില്ല! എന്നാലും!
അവൻ രണ്ട് കുപ്പി കൂടി ഓർഡർ ചെയ്തു. കക്കയിറച്ചി വറുത്തതും. വീര്യമേറാൻ പൊടി ചേർത്ത കള്ളാണ്. മനസ്സിനൊരു അയവു വന്നപ്പോഴാണ് അവൻ ഷാപ്പിലെ ബെഞ്ചിൽ നിന്നെഴുന്നേറ്റത്. പണം കൊടുത്തവൻ ഇറങ്ങി നടന്നു