ഈയിടെയായി അവൾക്ക് കുസൃതിയിത്തിരി കൂടുന്നുണ്ട്. അവൻ മുറിയിൽ നിന്നും കോലായിലേക്കിറങ്ങി വത്സല കട്ടൻ ചായയുമായി വന്നു.
“ഇന്ന് പണിയില്ലേടാ..?”
തോമ്മാച്ചന്റെ പറമ്പിൽനിന്ന് അകിലു വെട്ടാനുണ്ട് എന്ന കാര്യം അപ്പോഴാണ് അവനോർമ്മ വന്നത്.
“രാഘവൻ എന്നാ പറഞ്ഞെടാ..?
“കണ്ടില്ലമേ. ശ്രീകലേടെ കാര്യാന്നാ എന്തായാലുംനാളെതന്നെ തുടങ്ങണം, ശാലിനിയുടെയും കൂടെതന്നെ
നടത്തണം.”
“ഒരുപാടു കാശാവില്ലെടാ. കാശുണ്ടോ നിന്റെ കയ്യിൽ?
“മുതലാളി സഹായിക്കാന്നേറ്റിട്ടുണ്ട്” അവനൊരു കളവു പറഞ്ഞു.
വീടുപണിക്ക് കാശ് തന്നു സഹായിക്കാമെന്ന് പറഞ്ഞത് ഫരീദാബീവിയാണ്.
തറ കെട്ടി പഞ്ചായത്തിലറിയിച്ചാൽ ആദ്യ ഗഡു കിട്ടും, പിന്നെ പടവു കഴിഞ്ഞാൽ. പാസായ തുക മൊത്തം കിട്ടിയാലും വീടുപണി തീരണ കാര്യം സംശയമാ. വീടുപണിക്ക് പോയുള്ള പരിചയം വെച്ചു പറഞ്ഞാ.
“നിന്റെ മുതാളീടെ കാശ് കൊടുക്കാൻ ബുദ്ധിമുട്ടാകും അല്ലേടാ. പലിശയ്ക്കാണോ?”
“അല്ലമ്മേ.” ശിവൻകുട്ടി മുറ്റത്തേക്കിറങ്ങി. തോർത്തുമായി കായലിലേക്ക് നടന്നു
കായൽക്കരയിൽ എത്തിയതും അവൻ ചുറ്റുമൊന്ന് നോക്കി ആരുമില്ലെന്ന് ഉറപ്പുവരുത്തി കായലിലേക്ക് പടർന്ന് കിടക്കുന്ന പൊന്തക്കാടിനുള്ളിലേക്ക് നൂഴ്ന്ന് കയറി. അവിടെ കെട്ടിയിട്ടിരുന്ന കയറിൽ പിടിച്ച പതുക്കെ വലിച്ചു പൊക്കാൻ തുടങ്ങി കേരളത്തിലെ മുഴുവൻ ബാറുകളും, കള്ളുഷാപ്പുകളും വരെ പൂട്ടിയാലും ഈ ശിവൻകുട്ടിയെ തോൽപ്പിക്കാനാവില്ല മക്കളേ.. വലിച്ചു പൊക്കിയ കയറിന്റെ അറ്റത്ത് നാലു കുപ്പികൾ!. കരിക്ക് വെള്ളം കുപ്പിയിലാക്കി അൽപം യീസ്റ്റ് ചേർത്ത് കായലിൽ കെട്ടിത്താഴ്ത്തുക, രണ്ടാഴ്ച്ച കഴിഞ്ഞ് വലിച്ചു പൊക്കുക. വാറ്റുപോലും തോറ്റുപോകുന്ന നല്ല സൊയമ്പൻ സാധനം റെഡി. അവിടെതന്നെ തിരുകി വെച്ചിരുന്ന സഞ്ചിയിലേക്ക് കുപ്പികൾ ഇറക്കിവെച്ച് ശിവൻകുട്ടി കുളിക്കാൻ ഇറങ്ങി.