പിന്നീട് ചകിരി തൊണ്ട് തല്ലിയും കൂലിവേലയെടുത്തുമാണ് വത്സല മക്കളെ വളർത്തിയത്. മൂന്ന് സെൻറ് സ്ഥലം സമ്പാദിക്കാനുമായി.
ശിവൻകുട്ടിക്ക് സുലൈമാൻ ഹാജിയുടെ സാമ്പത്തിക ഇടപാടുകളുടെ നടത്തിപ്പു ചുമതല ഒരു ജോലിയെന്ന നിലക്ക് കിട്ടിയതോടെ ഓല വീട് വാർപ്പ് വീടാക്കാനുള്ള ശ്രമവും തുടങ്ങി. എന്നിട്ടു വേണം അനിയത്തിയെ കെട്ടിച്ചയക്കാനും ബാല്യകാല സഖി ശ്രീകലയെ സ്വന്തമാക്കാനും! തൻ്റെ സ്വപ്നങ്ങളെല്ലാം ഈ അടുത്ത കാലത്തൊന്നും നടക്കാൻ പോകുന്നില്ലെന്നു അവനു നന്നായറിയാം.
ശിവൻകുട്ടി വീട്ടിലെത്തി ഡബിൾ മുണ്ടും ഷർട്ടും ധരിച്ചപ്പോഴേക്കും വത്സല പ്രാതലുമായെത്തി. മരച്ചീനി പുഴുങ്ങിയതും, പച്ചമുളക് ചമ്മന്തിയും, കനലിൽ ചുട്ടെടുത്ത പപ്പടവും, കട്ടൻ ചായയും ചേർന്നതാണു പ്രഭാത ഭക്ഷണം. ശിവൻകുട്ടിക്ക് ഇഷ്ടപ്പെട്ട വിഭവമാണവ.
ശിവൻകുട്ടി കൈകഴുകി തൊടി കടന്ന് നടപ്പാതയിലേക്ക് ഇറങ്ങിയപ്പോൾ വീടിൻ്റെ മുറ്റത്തേക്കിറങ്ങി വത്സല വിളിച്ചു പറഞ്ഞു.
“നീ കുളിക്കാൻ പോയപ്പോൾ രാഘവൻ അന്വേഷിച്ചു വന്നാരുന്നു. നിന്നോടെന്തോ പറയാനുണ്ടെന്ന്. പോകും വഴി അവിടെയൊന്നു കയറിക്കോ.”
ശ്രീകലയുടെ അച്ചനാണു രാഘവൻ. അങ്ങോട്ട് ചെല്ലാൻ മനം തുടിച്ചെങ്കിലും അത് അമ്മയെ അറിയിക്കുന്നത് ശരിയല്ലല്ലോ. അവൻ തെല്ലുറക്കെ പറഞ്ഞു – “ഇപ്പൊഴേ നേരം വൈകി, പറ്റുമോന്ന് നോക്കട്ടെ…”
ശിവൻകുട്ടി ചെല്ലുമ്പോൾ വീട്ടിൽ ശ്രീകലയും അമ്മ ശാന്തമ്മയുമെ ഉണ്ടായിരുന്നുള്ളൂ. രാഘവൻ കൂലിവേലക്കാരനാണ്. പണിക്ക് പോയിക്കഴിഞ്ഞു. ശ്രീകലയുടെ അനിയത്തി ശ്രീദേവി എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയാണ്. ട്യൂഷനു പോയി.