മയക്കം കൺപോളകളെ തഴുകിയപ്പോൾ അയാൾ മയക്കത്തിലേക്ക് വഴുതി. അപ്പോഴാണ് ഇരുമ്പുഗേറ്റിന്റെ ഞരക്കം.
അതുകേട്ടെങ്കിലും അയാൾ തലയുയർത്തിയില്ല. പാദസരത്തിന്റെ കിലുക്കം കേട്ടപോലെ.
അൽപനിമിഷം കഴിഞ്ഞപ്പോൾ പതിഞ്ഞൊരു വിളിയൊച്ചു. “മുതലാളീ…’
അയാൾ എഴുന്നേറ്റു. സ്വിറ്റൗട്ടിന്റെ പടിയിൽ ഒരു പെൺകൊടി അയ്യപ്പന്റെ മകൾ
“ങ്ങും …?” മനമൊന്നു തുടിച്ചെങ്കിലും അയാൾ തിരക്കി
“അച്ചനെവിടെ?”
“അച്ചൻ.” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“കരയാതെ കാര്യം പറ കൊച്ചേ.” അപ്പോഴാണു ടെലഫോൺ ബെല്ലടിച്ചത്. അയാൾ ചെന്ന് അറ്റന്റ് ചെയ്തു.
“ഞാനാ മുതലാളി.ഫ്യൂഡറാൻ കഴിച്ച അയ്യപ്പൻ ഡിസ്പൻസറീലൊണ്ട്. നമ്മുടെ ചിങ്ങോത്തെയാണേ.. സരസൂനേം മോളെയും കണ്ടു കണ്ടു.കൊഴപ്പൊന്നുല്യാ…”
ഹാജിയാർ ചെറുതായൊന്നു നടുങ്ങി. അയ്യപ്പന്റെ മകളാണല്ലൊ സ്വിറ്റൗട്ടിൽ!
“അന്നെ നാട്ടാരെ വിശേഷം അറിയാനാണോ ശൈയ്തത്താനെ വിട്ടത്?” അയാൾ താരീഖിനോട് കയർത്തു.
“ഒത്തു മൊതലാളി. ഡിസ്പൻസറീടെ പിന്നിലെ മാമച്ചന്റെ പറമ്പില് നാൽപ്പതു വർഷം പിന്നിട്ട ആറെണ്ണമാ കെടക്കണത്. കാതലുണ്ടോന്ന് തൊര്ന്നു നോക്ക്വാ.” താരീഖ് വിശദീകരിച്ചു.
“ങാ.ഇയ് തൊരക്ക്. രാത്രി മരച്ചീനി തൊരക്കലായിരുന്നല്ലൊ അന്റെ ബാപ്പ തൊരപ്പൻ ജബ്ബാറിന്റേം പണി’ അയാൾ ഫോൺ വെച്ചു. പിന്നെ സ്വിറ്റൗട്ടിലേക്ക് ചെന്നു.
“അച്ചനെന്താ കിറുക്കാ.. വൈഷം കയ്ച്ചേക്കണ്.”
“എല്ലാവരും കുടിക്കാൻ തീരുമാനിച്ചതാ. പക്ഷെ പറ്റണില്ല. ഒരു മണിക്കുറല്ല, മുതലാളിക്ക് ഇഷ്ടമുള്ളത്രേം നേരം ഞാനിവിടെ കഴിയാം. വീടിന്റെ ആധാരം തരുമെങ്കിൽ.നാലു ജീവൻ കളയണതിലും പ്രധാനപ്പെട്ടതല്ലല്ലൊ മാനം..!!” വൃന്ദ പൊട്ടിക്കരഞ്ഞു .