എൻജിനു ജീവൻ വെച്ചു. ആ ജലയാനം ഓളങ്ങളെ കീറിമുറിച്ച മുന്നോട്ടു പാഞ്ഞു
സമയം ഉച്ച കഴിഞ്ഞു. കണ്ടൽക്കാട് മറച്ചുവെച്ചിരിക്കുന്ന കായലിന്റെ നിഗൂഢതയിൽ നങ്കുരമിട്ടാണ് ചൂണ്ടയിട്ടത്. വാളയും കരിമീനും കിട്ടി. അത് ബോട്ടിൽ വെച്ചു തന്നെ പാകം ചെയ്തു. ഫരീദാ ബീവിയോട് ദേഷ്യം തോന്നിയിരുന്നെങ്കിലും ആ വേളകൾ ശിവൻകുട്ടി നന്നായി ആസ്വദിച്ചു. അവർക്ക് തന്നോടെന്തോ താൽപര്യമുണ്ട്. ആൾ പാവമാണെന്നു തോന്നുന്നു.
വിജനമായ കായലിൽ ഹൗസ് ബോട്ടിൽ യൗവ്വനയുകരായ സ്ത്രീ പുരുഷന്മാർ! എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ.! പക്ഷെ ഒന്നും അരങ്ങേറുന്ന ലക്ഷണമില്ല. അവർ അസാധാരണയായൊരു സ്ത്രീയാണ്. വാക്കിനും പെരുമാറ്റത്തിനും തീവ്രത
“ശിവാ. നിന്റെ മുതലാളിക്ക് കായലോരത്തൊരു വീടില്ലേ..? എവിടെയാണത്?”
പെട്ടെന്നുള്ള അവരുടെ ചോദ്യം കേട്ട അവന്റെ ഉളൊന്നു കാളി, ഈ സമയത്ത് മിക്കവാറും മുതലാളി അവിടെ കാണും. ചിലപ്പോൾ വല്ല കിളുന്ത് പെൺകിടാങ്ങളും കൂടെ കാണും. ഇവരെ അങ്ങോട്ട് കൊണ്ടുപോയാൽ തന്റെ പണി പോയത് തന്നെ
“മുതലാളി വിളിക്കാതെ ഒരിക്കലും അങ്ങോട്ടു ചെല്ലരുതെന്നാ മുതലാളിയുടെ കൽപ്പന!, താക്കോലും മുതലാളിയുടെ കയ്യിലാണ്. ബംഗ്ലാവ് നോക്കാനും ആരുമില്ല” അവൻ അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു. ഫരീദ പിന്നീടൊന്നും പറഞ്ഞില്ല. ശിവൻകുട്ടി മറ്റൊരു ദിശയിലേക്ക് ബോട്ടു തിരിച്ചു വിട്ടു
കാവൽക്കാരൻ പോലുമില്ലാത്ത കായലോരത്തെ ബംഗ്ലാവ്. ബംഗ്ലാവിന്റെ മാർബിൾ തറയിൽ കള്ളിമുണ്ടു വിരിച്ച് കിടക്കുകയായിരുന്നു സുലൈമാൻ ഹാജി. ഇടക്കിടെയെത്തുന്ന കായൽക്കാറ്റ് അയാളെ തലോടി തെന്നിയകന്നു. താരീഖ് കാറുമെടുത്ത് അകിൽ മരം അന്വേഷിച്ചു പോയതാണ്.