ഒരല്പം ദൂരെ ഇതൊന്നും അറിയാതെ ഒരു നായ മണ്ണ് കുഴിച്ച് നല്ല ഉറക്കത്തിലായിരുന്നു. കടപ്പുറംകാരൻ ആയിരിക്കണം, ഒരു കൂസലും ഇല്ല.
അടുത്ത് പെട്ടിക്കടകളിൽ നാലുമണി ചായ അന്ധകാരം കണ്ട് അന്തിച്ചു നിന്നു. എങ്കിലും ശാഠ്യമുള്ള ചില വയോധികർ ആ പാനീയത്തെ ആശ്വസിപ്പിക്കാൻ ഒത്തുകൂടി. ചെവിയുടെ പിന്നിൽ ബീഡി തിരുകിയ ഒരു വൃദ്ധൻ പറഞ്ഞു “രണ്ടാഴ്ചയായി മഴക്കാറ് ഇങ്ങനെ പെയ്യാതെ നിക്കാണ്, ഇന്നെങ്കിലും പെയ്താ മതിയായിരുന്നു”
ബാലുവിന് അപ്പോൾ പ്രകൃതി തന്റെ മനസ്സിന്റെ പ്രതീകമായി തോന്നി. കാറ്റ് മെല്ലെ ശക്തി പ്രാപിച്ചു. മണൽ മുഖത്തേക്ക് അടിച്ചതും ആളുകൾ തീരം ഒഴിഞ്ഞുതുടങ്ങി. മഴമേഘങ്ങൾക്കു മുകളിലൂടെ ഒരു വിമാനം പായുന്നതായി കേൾക്കപെട്ടു. അവന്റെ കണ്ണുകൾ പരതി പക്ഷെ ഫലം നിരാശ മാത്രം.
ഒന്ന് മിന്നിയ ഫോൺ സ്‌ക്രീനിൽ അവന്റെ ചേച്ചിയുടെ ആറ് മിസ്കാൾ ഉണ്ടായിരുന്നു. ഒരു മണിക്കൂർ മുന്നേ ചേച്ചിയേയും ഭർത്താവിനേയും വിമാനത്താവളത്തിൽ യാത്ര അയക്കാൻ ചെല്ലാമെന്ന് ഏറ്റിരുന്നു, പക്ഷെ പോയില്ല. അവളുടെ കല്യാണം തലേന്നാണ് കഴിഞ്ഞത്. ചെക്കൻ ഓസ്‌ട്രേലിയക്കാരൻ ആണ്.
ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒരുപാട് ഉണ്ടെങ്കിലും അച്ഛനേയും അമ്മയെയും ബാലുവിനേയും തനിച്ചാക്കി പോകുവാൻ അവൾക്ക് മടിയായിരുന്നു. ഇങ്ങനെ ഒരു കല്യാണാലോചന വന്നപ്പോൾ മുൻകൈ എടുത്തു നടത്തിയത് ബാലു തന്നെ. ചേച്ചിയെ സമ്മതിപ്പിച്ചതും, പാസ്പോർട്ട് അപേക്ഷിച്ചതും അങ്ങനെ പലതും. അച്ഛനേയും അമ്മയേയും അവൻ നോക്കിക്കൊള്ളാം എന്ന് അവൾക്ക് വാക്ക് കൊടുത്തിരുന്നു.