തല കറങ്ങുന്നു… കണ്ണിൽ ഇരുട്ട് കയറി… കാലുകൾ കൊഴഞ്ഞു ഞാൻ പുറകിലേക്ക് മറിഞ്ഞു… ഞാൻ വീഴാതെയിരിക്കാൻ മീര വട്ടം പിടിച്ചെങ്കിലും വീഴ്ച്ചയുടെ ആഘാതം കുറക്കുവാൻ മാത്രമേ അവൾക്കു പറ്റിയൊള്ളു…
ഞാനാ കറുത്ത കുതിരയുടെ മുകളിൽ തന്നെ ഇരുന്ന് എവിടേക്കോ പോകുകയാണ്…. പക്ഷെ സ്വപ്നത്തിൽ സ്ഥിരമുള്ള ഞാനല്ല… താടിയും മീശയുമില്ലാ… മാംസപേശികൾക്കും വലുപ്പം വന്നിട്ടില്ലാ… കഴിഞ്ഞ സ്വപ്നത്തിലെ പോലെ കുതിരയുമായി വെപ്രാളത്തിൽ പായുകയല്ല…
ഞാൻ ചിരിച്ചുകൊണ്ട് പതിയെ ആണ് അതിനെ ചലിപ്പിക്കുന്നത്… ദൂരെ അമ്പലം കാണാം… ഈ അമ്പലം തന്നെ… പക്ഷെ കുറേ കൂടെ ചെറുതാണ്.. അതിന്റെ മുന്നിലായി ഒരു കൂട്ടം ആളുകൾ നിൽക്കുന്നു… ഞാൻ അടുത്തേക്ക് ചെന്നപ്പോൾ സംസാരം കേൾക്കാം… അതിലൊരു കിളവൻ എന്റെ അടുത്തേക്ക് ഓടി വന്ന് തോളിൽ കിടന്ന തോർത്തെടുത്തു കൈയിൽ പിടിച്ചു തല കുമ്പിട്ടു…
‘ഇറയി തമ്പ്രാനെ…. അടിയങ്ങൾ പണ്ട് തുടങ്ങി ഇവിടെ വന്ന് തൊഴുത് പോണതല്ലേ… അമ്പലത്തിന്റെ പടി കെട്ട് ഒരിക്കലും താണ്ടാറില്ലല്ലോ… ഈ പരിസരത്ത് നിന്ന് ദേവിയെ തലമുറകളായി കണ്ടു വണങ്ങുന്നോരാ… ഇപ്പോളീ തമ്പ്രാക്കന്മാര് പറേണത്..’
അയാൾ അമ്പലത്തിന്റെ പടിവാതിലിനു മുന്നിലായി വെള്ള കുപ്പായവും മുണ്ടും ഉടുത്തു നിരയായി നിൽക്കുന്നവരെ നോക്കി എന്നോട് പറഞ്ഞു…
‘എന്താ അവര് ചൊക്കനോട് പറഞ്ഞത്…’
ഞാൻ കുതിര പുറത്ത് ഇരുന്ന് തന്നെ തിരക്കി…
‘അത് തമ്പ്രാ…. ഇവിടെ വന്നുമിനി ദേവിയെ കാണേണ്ട… അടിയങ്ങള് തൊഴണത് ദേവിക്ക് ഇഷ്ടമാവുന്നില്ലാ എന്നാ തമ്പ്രാ പറഞ്ഞേ…“