അച്ഛമ്മ ഉഷാമ്മയെ നോക്കി പറഞ്ഞപ്പോൾ അവരുടെ കണ്ണിൽ തളം കെട്ടി നിന്ന കണ്ണുനീർ താഴേക്കു ഒലിച്ചിറങ്ങി…
“എല്ലാം അവൻ ശ്രീഹരിയുടെ പേരിലാണോ എഴുതി വച്ചേ…. ഇത്രയും നാളിവിടെ പട്ടിയെ പോലെ പണിയെടുത്ത ഞങ്ങളൊക്കെ ഇപ്പോൾ പുറത്തായില്ലേ…”
കണ്ണുകൾ തുടച്ചു കാണിച്ച് സന്ധ്യ വല്യമ്മ പറഞ്ഞപ്പോൾ ഞാൻ വല്ലാതെയായി..
“നിങ്ങളിത്രയും നാള് ഇവിടെ താമസിച്ചിട്ടു എന്തേലും കുഴപ്പമുണ്ടായോ കുട്ട്യേ…. അതുപോലെ തന്നെ മുന്നോട്ടും… എല്ലാമാരയാനും തണ്ടിന്മേൽ, ചങ്കരമാരയാൻ തൊണ്ടിന്മേലെന്ന അവസ്ഥയായില്ലേ എന്റെ മുരളിക്കു…”
അച്ഛമ്മ ഒന്ന് നെടുവീർപ്പിട്ടു പറഞ്ഞു…
“അതല്ലമ്മാ ഞാൻ പറഞ്ഞെ…. മില്ലെങ്കിലും ഞങ്ങളുടെ പേരിൽ തന്നിരുന്നേൽ കുഴപ്പമില്ലായിരുന്നു… ഊണും ഉറക്കവും കളഞ്ഞെന്റെ ആൺ പിറന്നോൻ അവിടെ കിടന്നു കുറേ കഷ്ടപ്പെട്ടതാ…. അതിന്റെ ദണ്ണമെനിക്കുണ്ടെന്നു തന്നെ കൂട്ടിക്കോ…“
വല്യമ്മ സാരിയുടെ തുമ്പ് എടുത്തു മുഖം തുടച്ചു കൊണ്ട് പറഞ്ഞു… അച്ഛമ്മ അതിനു മറുപടി ഒന്നും പറഞ്ഞില്ലാ… രണ്ട് ദിവസം കഴിയുമ്പോൾ തിരിച്ചു വരുമെന്ന വിശ്വാസത്തിൽ ഞങ്ങളിലിരുന്നു…
ഉച്ചക്ക് മീനാക്ഷിയെന്നെ ഭക്ഷണം കഴിക്കാൻ വന്ന് വിളിച്ചെങ്കിലും ഞാൻ വിശപ്പില്ലയെന്ന് പറഞ്ഞവളെ മടക്കി അയച്ചു… പക്ഷെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വീണ്ടും വാതിലിൽ തട്ടു കേട്ടു ഞാൻ തുറന്നു നോക്കിയപ്പോൾ മീരയായിരുന്നു അത്..
“ശ്രീ വന്ന് ഭക്ഷണം കഴിക്ക്…”
കുറച്ചു അധികാര ശബ്ദം കലർത്തിയവൾ പറഞ്ഞു..
“വിശപ്പില്ലാ…”