ഉഷാമ്മയെന്റെ കൈയിലേക്കൊരു കടലാസ് നീട്ടി പറഞ്ഞു… ഞാനാ കടലാസ് വാങ്ങി വായിച്ചു..
‘,എനിക്കേറ്റവും പ്രിയപ്പെട്ട കുടുംബാംഗങ്ങൾ അറിയാൻ, ഈ അമ്പത് വർഷം നീണ്ടു നിന്നയെന്റെ ഭൗതിക ജീവിതമിവിടെ അവസാനിപ്പിക്കാൻ സമയമായിയെന്ന് എനിക്കു തോനുന്നു. ആരോടും യാതൊരു വിദ്വേഷമോ, കഠിനതയൊ ഇല്ലാതെയാണ് എന്റെയീ യാത്ര. കാലങ്ങളായി മനസ്സിൽ വിരിഞ്ഞൊരു മനോരഥം ഫലത്തിൽ കൊണ്ടുവരാൻ സമുചിതമായ സമയം വന്നെത്തിയിരിക്കുന്നു. ഇനിയുള്ള പവിത്രമായ യാത്രയിലെനിക്ക് ബന്ധങ്ങളോ, ബാഹുല്യങ്ങളോ ഇല്ലാ. ഒരു തിരിച്ചു വരവുമില്ലാ. എനിക്ക് എല്ലാവരും നൽകിയ സ്നേഹവും നിലയുമിനി ശ്രീഹരിക്കു നൽകണം. എന്റെ പേരിലുള്ള വസ്ത്തുവകകൾ ശ്രീഹരിയുടെ പേരിലേക്കു മാറ്റിയതിന്റെ സമ്മതപത്രങ്ങൾ ഞാൻ ഉഷയെ മുൻപ് തന്നെ ഏല്പിച്ചിട്ടുണ്ട്. എല്ലാരോടും യാത്ര പറഞ്ഞു ഞാൻ വിരാമം വാങ്ങുന്നു. നന്ദി.‘
“അച്ഛൻ എവിടെ പോകുവാനാ എഴുതിയെ…”
“എനിക്കും മനസ്സിലായിട്ടില്ല മോനെ….”
ഉഷാമ്മ ദൈനിയമായി എന്നെ നോക്കി പറഞ്ഞു…. അവരുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്… വീട്ടിൽ എല്ലാവരും കത്തിനെ കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് അവിടേക്കു ബാലൻ ചെറിയച്ഛൻ കയറി വന്നത്…
“കവലയിൽ നിൽക്കുന്നത് രാവിലെ നമ്മുടെ പണിക്കാര് കണ്ടെന്നാ പറഞ്ഞെ…. ചോദിച്ചപ്പോൾ കാശിക്കു ഒരു യാത്ര പോകുവാണെന്നും പറഞ്ഞത്രെ..”
“ഇവനിത് എന്ത് ഭാവിച്ചാ…. അതെങ്ങനെയാ ഒരെണ്ണം വന്ന് കേറിയപ്പോൾ തുടങ്ങി അവന്റെ സമാധാനം പോയില്ലേ…. പാവമെന്റെ കുട്ടി…”