“ഞാൻ പറയാറുണ്ട്… പക്ഷെ ആര് കേൾക്കാൻ…” ലാലി രവിയെ സപ്പോർട്ട് ചെയ്തു.
“അതൊക്കെ പോട്ടെ… ഞാൻ രണ്ടെണ്ണം അടിക്കാൻ പോകുന്നു… നീ ഇച്ചിരി കപ്പേം കറീം എടുക്ക്…” മാത്തു എഴുന്നേറ്റ് മുണ്ട് അഴിച്ചുടുത്തു. എന്നിട്ട് രവിയുടെ കൈ പിടിച്ച് നടന്നു.
“ഇതാണ് എന്റെ ഷാപ്പ്….”
വീടിന്റെ വലത്തേ മൂലയിൽ നിൽക്കുന്ന ഒരു വലിയ മരം ചൂണ്ടിക്കാട്ടി മാത്തു പറഞ്ഞു. രവിക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല. പക്ഷെ ഇരുട്ടിനെ വകഞ്ഞ് മാറ്റി മാത്തു നടന്നു. പിന്നാലെ രവിയും. മരത്തിന്നടുത്ത് എത്തിയ രവിക്ക് അതൊരു ഏറുമാടം ആണെന്ന് മനസ്സിലായി. കയറാൻ മരം കൊണ്ടുള്ള ഒരു ചെറിയ ഏണി. അടിപൊളി സെറ്റപ്പ്!!
“കഴിഞ്ഞ കുറേ മാസങ്ങളായി രാത്രികളിൽ ഇതിലാണ് ഞങ്ങൾ കിടപ്പ്. മഴയോ മഞ്ഞോ ഇതിനുള്ളിൽ കയറില്ല. ഇടയ്ക്ക് ആന ഇറങ്ങുന്നു ഇടമാണ്. അവർക്കും തൊടാൻ പറ്റില്ല…” സംസാരത്തിനിടയിൽ മാത്തു മുകളിൽ എത്തി.
പിന്നാലെ രവിയും. അത്യാവശ്യം വലുപ്പമുള്ള ഷീറ്റ് വിരിച്ച മരപ്പലക പാകിയ തറ, ബലമുള്ള തടികൾകൊണ്ട് കെട്ടിയുണ്ടാക്കിയ ചുമരുകൾ. മുകളിൽ ഓല മെടഞ്ഞ് ഇട്ടിരിക്കുന്നു. മൊത്തത്തിൽ സ്വയമ്പൻ സെറ്റപ്പ്.
മാത്തു മൂലയ്ക്ക് ഇരിക്കുന്ന ഒരു പെട്ടി തുറന്ന് അതിൽനിന്നും ഒരു കുപ്പി വാറ്റ് പുറത്തെടുത്തു. അരികിലെ കൂജയിൽനിന്നും കപ്പിൽ വെള്ളവും, തൊട്ടടുത്ത് കമഴ്ത്തി വച്ച രണ്ട് ഗ്ലാസ്സും. ഗ്ലാസ്സുകൾ കഴുകി അതിലേക്ക് കാൽ ഭാഗം വീതം വാറ്റും പിന്നെ വെള്ളവും നിറച്ച് ഒരു ഗ്ലാസ്സ് രവിക്ക് നീട്ടി. രവി വാങ്ങി ഒരു സിപ്പെടുത്തു. മാത്തു ഒറ്റവലിക്ക് വിഴുങ്ങി ഒരു ബീഡിക്ക് തീ കൊടുത്തു.