രവി ആ കവിടിപാത്രം എടുത്ത് ഉള്ളിലേക്ക് നോക്കി. രവിയുടെ കണ്ണുകളിൽ തിളക്കം. നോട്ടുകെട്ടുകൾ ചുരുട്ടികെട്ടിയ നിലയിൽ. രവി കൂടുതൽ ചിന്തിക്കാതെ പാത്രം കാലിയാക്കി. താൻ വിചാരിച്ചതിലും അധികം പണം കൈകളിൽ വന്നിരിക്കുന്നു. രവിക്ക് ഇന്നുതന്നെ ലാലിയെ വീണ്ടും സഹായിക്കാം. പാവം!! ഒരു വീടെന്ന സ്വപ്നം സഫലമാകുന്ന ത്രില്ലിലാണവൾ. അവിചാരിതമായ അയാളുടെ വരവും പരിച്ചയപ്പെടലും, ലാലിയുടെ ശരീര സമർപ്പണവും എല്ലാം നല്ലത്തിനായിരിക്കാം. പിന്നെ, ഉളളവനിൽനിന്നും എടുത്ത് ഇല്ലാത്തവന് കൊടുക്കുന്നതും ഒരുതരം സോഷ്യലിസം ആണെന്നാണ് രവിയുടെ ചിന്ത. അല്ലാതെ, കൊടിപിടിച്ച് “സിന്ദാവ” വിളിച്ചാൽ മാത്രം നാട്ടിൽ സോഷ്യലിസം വിരിയില്ല!!!
സാധാരണ മിഷൻ കഴിഞ്ഞാൽ പിൻവാതിലിലൂടെ പുറത്തിറങ്ങുന്ന രവി, ഇരിപ്പ്രാവസ്യം അതിന് മുതിരാതെ വന്ന വഴിയെ തിരിച്ച് പുറത്തേക്ക് ഇറങ്ങി. ജനലിലൂടെ കയറി കഴുക്കോലിൽ അള്ളിപ്പിടിച്ച് തികഞ്ഞ ഒരു അഭ്യാസി കണക്കെ, ഓട് എടുത്തുമാറ്റി പുറത്തേക്ക് കടന്ന്, പഴയപടി ഓട് അതേ ഇടത്ത് വച്ച്, നിരങ്ങി ഏണി വഴി നിലത്തേക്ക്. കൈയ്യിലെ പണം ഒതുക്കിവച്ച്, പൈപ്പിൽനിന്നും വെള്ളമെടുത്ത് ദേഹശുദ്ധി വരുത്തി വസ്ത്രങ്ങൾ ധരിച്ച്, മറവിൽ ടോർച്ച് കടിച്ച് പിടിച്ച് പണം എണ്ണാൻ തുടങ്ങി. എണ്ണുന്നതിൻ്റെ ദൈർഘ്യം ഏറുംതോറും രവിയുടെ മനസ്സ് സന്തോഷംകൊണ്ട് തുടിച്ചു. അവസാനം നൂറിൻ്റെ നോട്ടുകൾ നാനൂറ് ആയപ്പോൾ രവി എഴുന്നേറ്റ് നോട്ടുകളിൽ ചുംബിച്ചു. അതിൽ നിന്നും അഞ്ചെണ്ണം എടുത്ത് പോക്കറ്റിൽ തിരുകി ബാക്കി പണം മുണ്ടിനും ബെൽറ്റിനും ഇടയിൽ തിരുകി, സാവകാശം തിരികെ നടന്നു.
രാവിലെ തനിക്ക് വിശദാംശങ്ങൾ നൽകിയ ചായക്കടക്കാരൻ ബീഡിയും വലിച്ച് കടയുടെ വെളിയിൽ നിൽക്കുന്നു. പുറത്ത് പാട്ടുകുർബാനയുടെ ഓളം.
“ഒരു സ്ട്രോങ്ങ് ചായ…” രവി ഇളകിയാടുന്ന ബെഞ്ചിൽ ഇരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ചായ മുന്നിൽ.
“കഴിക്കാൻ….”
” ഇഷ്ടമുള്ളത് എടുക്കൂ….” രവി ചില്ലലമാരയിലേക്ക് നോക്കി പറഞ്ഞു. കടക്കാരൻ നൽകിയ മൊരിഞ്ഞ പരിപ്പുവടയും ചൂടൻ ചായയും ആസ്വദിച്ച് കഴിച്ച രവി, ഇറങ്ങുന്നേരം ഒരു നൂറ് രൂപ നോട്ടെടുത്ത് കടക്കാരൻ നൽകി. തൻ്റെ കൈയ്യിൽ വന്ന പണത്തിൻ്റെ ഉറവിടം കാണിച്ച് തന്നതിൻ്റെ പ്രത്യുപകാരം, പക്ഷേ, കടക്കാരന് മനസ്സിലായില്ല.
“ഇത് കൈയ്യിൽ ഇരിക്കട്ടെ .. ബാക്കി വന്ന പൈസ എൻ്റെ ഒരു സന്തോഷത്തിന്….” മറ്റൊരു സോഷ്യലിസം നടപ്പിലാക്കിയ രവിക്ക് മനസ്സിൽ തികഞ്ഞ ചാരിതാർത്ഥ്യം തോന്നി.
രവി ക്ലാര ഇരിക്കുന്നിടത്തേക്ക് ചെന്നു.
“നമുക്ക് വീട്ടിലേക്ക് പോകാം… കുർബാന കഴിയാൻ നേരം കുറെയാകും ..” ക്ലാരയുടെ ഉദ്ദേശം രവിക്ക് മനസ്സിലായി. രവി കുറച്ചകലെ നിൽക്കുന്ന ലാലിയെ സമീപിച്ച്, ക്ലാര സിസ്റ്ററെ വീട്ടിൽ കൊണ്ടുവന്നാക്കി പെട്ടെന്ന് വരാം എന്ന് പറഞ്ഞു. വേഗം വരണം, എന്നിട്ട് പണി നടക്കുന്ന വീട്ടിലേക്ക് പോകാനുള്ളതാണ് എന്ന് ഓർമ്മിപ്പിച്ച് ലാലി കുർബാനയിൽ മുഴുകി.