നാല് മണിയോടെ ഉറക്കം ഉണർന്ന ലാലി അത്താഴം ഒരുക്കി. തുടർന്ന് ക്ലാരയും ലാലിയും കുളിച്ച് പോകാൻ തയ്യാറായി. ക്ലാരയ്ക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ലെങ്കിലും ലാലിയുടെ നിർബന്ധത്തിന് വഴങ്ങി ഉടുത്തൊരുങ്ങി. മാത്തു ഇനിയും എഴുന്നേൽക്കാത്തതിനാൽ, ആറരയോടെ മൂവരും ഇറങ്ങി. അരമണിക്കൂർ നടന്ന് മൂവരും കപ്പേളയിൽ എത്തി. ക്ലാര തിരക്കിൽനിന്നും ഒഴിഞ്ഞ് മാറി ഒരിടത്ത് ഇരുന്നു. ലാലി കുർബാനയിൽ പങ്കെടുക്കുന്നവരോടൊപ്പം ചേർന്നു. രവി ഒന്ന് കറങ്ങിയിട്ട് വരാം എന്നും പറഞ്ഞ് മുങ്ങി.
പകലിനെ ഇരുട്ട് പൂർണ്ണമായും വിഴുങ്ങി. രവിയുടെ മനസ്സ് മുഴുവൻ വരാൻ പോകുന്ന ഓപറേഷൻ ആയിരുന്നു. കുർബാന സമയം ഒട്ടുമിക്ക ആളുകളും കപ്പേളയിൽ ആകുമെന്ന് രവി കണക്ക് കൂട്ടി. അതുകൊണ്ട് തന്നെ ആദ്യം ആൾതാമസം ഇല്ലാത്ത ഇടത്തേക്ക് വച്ചടിച്ചു. അവിടെ എത്തിയതും, ചുറ്റും കണ്ണോടിച്ച് കയറി പറ്റാനുള്ള പഴുത് അന്വേഷിച്ച രവിക്ക് നിലത്ത് കിടത്തിവച്ച ഒരു ഏണി കണ്ണിൽപെട്ടു. ധരിച്ച വസ്ത്രം അഴിച്ച് മടക്കി ഇറയത്ത് വച്ച്, ഏണിയെടുത്ത് ചാരി നേരെ മുകളിലേക്ക്. പിന്നെ, ഓട് ഇളക്കിമാറ്റി ഒരു അഭ്യാസിയെപ്പോലെ താഴേക്ക് തൂങ്ങി, ജനലിൽ കാല് കുത്തി സൂക്ഷ്മതയോടെ നിലത്ത് ലാൻഡ് ചെയ്തു. തുടർന്ന് ശബ്ദം ഉണ്ടാക്കാതെ ഓരോ ഇഞ്ചും അരിച്ചുപെറുക്കി. മൂന്നുനാല് അലമാരയടക്കം തപ്പാവുന്ന എല്ലായിടവും തപ്പി, പക്ഷേ, ഒന്നും തടഞ്ഞില്ല.
സമയം അതിവേഗം പോകുന്നു. ഇതുവരെയായിട്ടും ഒരു തരി പൊന്നോ, ഒരു നാണയത്തുട്ടോ കണ്ടെത്താൻ ആയില്ല. കഴിഞ്ഞ ഒരു മണിക്കൂറായി രവിയുടെ സന്തത സഹചാരിയായ കൊച്ചുടോർച്ചിൻ്റെ വെട്ടത്തിൽ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും ഒന്നും തടയാത്തതിൽ രവിയിൽ നേരിയ നിരാശ പടർന്നു. ഇനി ബാക്കിയുള്ളത് അടുക്കളയും ബാത്റൂമും മാത്രം. അടുത്ത പത്ത് മിനിറ്റിനുള്ളിൽ ബാത്റൂമും അരിച്ചുനോക്കിയെങ്കിലും ഫലം വീണ്ടും നിരാശ. ഇനി ബാക്കി അടുക്കള മാത്രം. അരികിലെ തുറന്നിരിക്കുന്ന അലമാരിയിൽ നിരയായി ചെറുപാത്രങ്ങൾ. അതിൽ സ്ഥാനം തെറ്റിയ ഒരു പാത്രം രവിയുടെ ശ്രദ്ധയിൽ പെട്ടു. ആ പാത്രം പുറത്തേക്ക് എടുത്ത്, അതിൻ്റെ തൊട്ടുപിന്നിലുള്ള പാത്രത്തിൻ്റെ ഉള്ളിലേക്ക് കൈ കടത്തിയ രവിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. സക്‌സ്സസ്സ്!!! തൻ്റെ ഉദ്യമം വിജയം കണ്ടിരിക്കുന്നു. (നിര തെറ്റിയ പാത്രം രവി ശ്രദ്ധിച്ചത് ഒരു കള്ളൻ്റെ സൈക്കോളജിക്കൽ മൂവ് ആയിരുന്നു)