“അല്ല, ആൾക്ക് ഒരു ക്രീപ്പി ലുക്ക്. പെട്ടെന്ന് വന്ന് പരിചയപ്പെടാൻ ഒക്കെ നോക്കിയപ്പോ … ”
“ക്രീപ്പിയോ എന്ത് ക്രീപ്പി. ആളൊരു പാവമാണ്. പെമ്പിള്ളേരുടെ കാര്യത്തിൽ പ്രത്യേകിച്ചും. ആസ്ഥാന ഫ്രണ്ട് സോണ് ചെറുക്കൻ. എന്നെ ഒക്കെ ഒരു പടികൂടി കടന്ന് പെങ്ങൾ ആക്കിയിരുന്നു. അല്ല അവനെ പരിചയപ്പെട്ടാൽ പിന്നെ ഒരു ബ്രദർ ഫീൽ മാത്രേ വരൂ എന്നാണ് പെമ്പിള്ളേര് എല്ലാരും പറയാറുള്ളത്. എന്നാലുമെന്റെ ദുഷ്‌ടീ നീ കാരണം ഞങ്ങൾ ഒരുമാണിക്കൂറാണ് പോസ്റ്റായത്. അതും പോരാഞ്ഞിട്ട് ആ പാവം കേട്ട വഴക്ക് വേറെ.”
“എടീ സോറി. പറ്റിപ്പോയി. പിന്നെ കാണാം, ” അവൾ തന്റെ മുറിയിലേക്ക് മടങ്ങി.
അതോടെ മുനീറയ്ക്ക് വിനയിനെ തെറ്റിദ്ധരിച്ചതിൽ ചെറിയൊരു വിഷമമായി. അതും പോരാഞ്ഞിട്ട് സ്നേഹ പറഞ്ഞതെല്ലാം 101 ശതമാനം ശരിയാണെന്ന് ഒന്നുരണ്ടാഴ്ച്ച കൊണ്ടുതന്നെ മുനീറയ്ക്ക് ബോദ്ധ്യമായി. അവളുടെ അന്വേഷണത്തിൽ സെക്കന്റ് ഇയർ ക്ലാസ്സ് തുടങ്ങിയപ്പോൾ പോളി കഴിഞ്ഞ് ലാറ്ററൽ എൻട്രി ആയി എത്തിയ വിനയിനെ പറ്റി പിള്ളേർക്കിടയിൽ മാത്രമല്ല ലാബിലും ടീച്ചർമാർക്കിടയിലും എല്ലാവർക്കും നല്ല അഭിപ്രായം മാത്രം. ചിലപ്പോഴെങ്കിലും ചില ലാറ്ററൽ എൻട്രിക്കാർക്ക് കാണുന്നപോലെ ഉള്ള ഒരു അഹങ്കാരവും ഇല്ലാത്ത, എല്ലാവരേം സഹായിക്കുന്ന, ആരോടും ദേഷ്യപ്പെടാത്ത, എപ്പോഴും ചിരിക്കുന്ന, മുഖത്ത് ഒരു കുട്ടിത്തമുള്ള അവൻ ക്ലാസ്സിലെ എക്‌സ്ട്രീം വായ്‌നോക്കി കഴ പെമ്പിള്ളേർക്ക് വരെ ഫ്രണ്ട്സോണ് ചെയ്തിരുന്നു. എല്ലാവർക്കും അവൻ ഒരു ബ്രദർ ഫീൽ കൊടുത്തു. അങ്ങനെ കുറ്റബോധം തോന്നിയ മുനീറ അവനെ കാണുമ്പോൾ അത്യാവശ്യം പുഞ്ചിരിക്കാൻ തുടങ്ങി. എങ്കിലും ഒന്നുരണ്ടു തവണയായി അവനോട് അങ്ങനെ പെരുമാറിയതിന്റെ ചമ്മൽ അവളെ അവനോട് എന്തെങ്കിലും സംസാരിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. ഏതാണ്ട് ഒരുമാസം കടന്നുപോയി.