“നിയാസ് ഇതെന്തറിഞ്ഞിട്ടാ? ഇവൻ പറയുന്നതല്ലാതെ വല്ല തെളിവുമുണ്ടോ? ഇപ്പൊ കുറെ യൂട്യൂബ് പ്രാങ്ക് ഇറങ്ങിയിട്ടില്ലേ അതു വല്ലോം ആണെങ്കിലോ? അല്ലെങ്കിൽ ഇവൻ എന്നെക്കൊണ്ട് ആരെയെങ്കിലും വിളിപ്പിക്കാം എന്ന് ബെറ്റ് വെച്ചിട്ടാവാം, അതും അല്ലെങ്കിൽ ഇവന് ആ സ്നേഹയെ സ്റ്റാൾക്ക് ചെയ്യുന്നുണ്ടാവും, എന്നെക്കൊണ്ട് വിളിപ്പിക്കാമെന്നും പിന്നെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നേരിട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെടാമെന്നും അങ്ങനെ പ്ലാനുള്ള ആളാണെങ്കിലോ? പലരും പലതും പറഞ്ഞുവരും അതൊക്കെ വിശ്വസിക്കാൻ നിന്നാൽ പിന്നെ അതിനെ നേരം കാണൂ. നമ്മൾ വെറുതെ എന്തിനാ നമ്മുടെ ഈ നല്ല സമയം വല്ലവർക്കും വേണ്ടി കളയുന്നത്? നിയാസ് കഴിക്കാൻ നോക്ക്,” അപ്പോൾ ഡെലിവർ ചെയ്ത ഭക്ഷണത്തിലേക്ക് നോക്കി അവൾ അത്രയും പറഞ്ഞു.
അതോടെ ആ സംഭവം മറന്ന മുനീറക്ക്, പിന്നീട് ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷമെപ്പോഴോ ഒരു തീയേറ്ററിനുമുന്നിൽ സ്നേഹയും വിനയും വേറെ ചില കുട്ടികളും നിൽക്കുന്ന, ഒരു ഫോട്ടോ സ്നേഹയുടെ ഇൻസ്റ്റ പ്രൊഫൈലിൽ ഇട്ടത് കണ്ടപ്പോഴാണ് വീണ്ടും അവനെ ഓർമ്മവന്നത്. ഇനി അന്നവൻ പറഞ്ഞത് സത്യമായിരുന്നോ? അവൾക്ക് സംശയമായി. ഒടുക്കം സത്യമറിയാൻ അവൾ നേരെ സ്നേഹയുടെ മുറിയിലേക്ക് പോയി.
“എടോ സ്നേഹ. നിങ്ങൾ ഇന്നലെ ക്ലാസ്സിലെ ഫ്രണ്ട്സ് കൂടി പടം കണ്ടിരുന്നല്ലേ?” അവൾ ഇൻസ്റ്റയിലെ ഫോട്ടോ കാണിച്ചു.
“ഹാ യെസ്. അതേ. ഇന്നലെ ഞങ്ങളെല്ലാവരുംകൂടി ഒരു മൂവിക്ക് പോയിരുന്നു,” സ്നേഹ ഫോണിൽ നിന്ന് കണ്ണെടുക്കാതെ ചോദിച്ചു.