“അത് നിങ്ങൾ ഓന്റെ കഥ കേൾക്കാഞ്ഞിട്ടാണ് അല്ലെങ്കിൽ ഓനെ കാണാത്തതുകൊണ്ടാ പറയുന്നത്. ഭയങ്കര ഡീസന്റാണ്. ”
“മതി ഓനുവേണ്ടി ഓളെപ്പോലെ നീ വക്കാലത്ത് പറയേണ്ട. ആണുങ്ങളെ ആണുങ്ങൾക്ക് മാത്രമേ തിരിച്ചറിയൂ.”
“അതിനിപ്പോ എന്തുണ്ടായെന്നാ?”
“കളിച്ചു കളിച്ച് വീടുവരെ എത്തിയില്ലേ? അതുപോരെ? മരുഭൂമിയിൽ കിടക്കുന്നവരുടെ സമാധാനം പോകാൻ.”
“ആ ചെക്കൻ ആ ടൈപ്പ് അല്ല. അവർ തമ്മിൽ അങ്ങനെ ഒരു ബന്ധമില്ല. ഇന്ന് തന്നെ നിങ്ങൾ ഇവിടെ വേണമായിരുന്നു. അവൾ അവനെ നിങ്ങടെ സ്ഥാനത്താണ് കാണുന്നത്. അതും പോരാഞ്ഞിട്ട് അവന് നാട്ടിൽ ഒരു പെണ്ണിനെ ഉറപ്പിച്ചുവെച്ചിട്ടുമുണ്ട്”
“മോളേ സംഗതി ആണും പെണ്ണുമാണ്. പ്രായം ഇതും. ഞാൻ കണ്ടതും അറിഞ്ഞതും വെച്ച് ഒന്നും വിശ്വസിക്കാൻ കൊള്ളില്ല. പലതും ഇങ്ങനെയാണ് തുടങ്ങുക. അവസാനം അവൻ ഒരുദിവസം സ്ഥിരമായി താമസിക്കാൻ വരുമ്പോൾ ആണ് നമ്മൾ ഞെട്ടുക. അപ്പൊ പറഞ്ഞിട്ട് കാര്യമില്ല.”
“ഇക്ക ഇവിടെ ഉപ്പ ഉണ്ടല്ലോ. പേടിക്കാതെ ഇരിക്കൂ.”
“ഉപ്പ! മൂപ്പരെ എനിക്ക് അറിയാത്തതല്ലല്ലോ. മൂപ്പർക്ക് വേണ്ടേ അതിന് ആദ്യം കണ്ട്രോള്. അതില്ലാത്തതിന്റെയല്ലേ ഇതെല്ലാം. ഓരോരുത്തരെ ഇങ്ങനെ വീടുകാണിച്ചാൽ അവസാനം അവരെ വീട്ടിൽ കയറ്റി താമസിപ്പിക്കേണ്ടിവരുമെന്ന് വേറെ ആർക്ക് ഓർമ്മ ഇല്ലെങ്കിലും മൂപ്പർക്ക് വേണ്ടേ?”
“ഇക്കാ. വെറുതെ ചിന്തിച്ചു കാട് കയറേണ്ട. കഴിഞ്ഞത് കഴിഞ്ഞു. അവർ കർമ്മം കൊണ്ടും സ്ഥാനം കൊണ്ടും നിങ്ങടെ ഉമ്മയാണ്. മുനീറ….”
“ആ തളളയുടെയും മോളുടെയും കാര്യം എനിക്ക് കേൾക്കേണ്ട. അവർ എന്റെ ആരുമല്ല. ഞങ്ങളുടെ കുടുംബം തകർത്ത രാക്ഷസിയാണവർ. അതും പോരാഞ്ഞിട്ട് ഇപ്പോ നമ്മുടെ കുടുംബം തകർക്കാൻ നോക്കുന്നു.. ന്റെ ഉമ്മയുടെ കാൽ കഴുകി കുടിക്കാനുള്ള യോഗ്യത അവർക്കില്ല.”