“ഇന്നത്തെപ്പോലെ ഞാൻ വീട്ടിൽ വരാം”
“അതുവേണ്ട. ഇന്നിപ്പോ പോയി നാളെ വരുമ്പോൾ അവർക്ക് എന്തെങ്കിലും തോന്നാനും മതി. ഇനി ഇല്ലെങ്കിൽ എന്റെ ഇക്കാക്ക ഉണ്ടല്ലോ അങ്ങേര് തോന്നിപ്പിക്കും. പോരാത്തതിന് ബൈക്കിൽ ഇത്രേം ദൂരം പോകുന്നതിനുള്ള ടെൻഷനും. ഇന്ന് തന്നെ നീ ബൈക്കിൽ വന്നതിന് ഉമ്മ ചീത്തപറഞ്ഞത് നീ കണ്ടില്ലേ. ”
“എങ്കിൽ നീ പറ. നീ രാമനാട്ടുകര നിന്നാൽ മതി. ഞാൻ വരാം”
“ശരി. ഡീൽ.”
“പിന്നെ ഒരു കാര്യം,” അവൾ പറഞ്ഞു.
“എന്താ?”
“എന്തൊക്കെയായിരുന്നു വീട്ടുകാരുടെ മുന്നിൽ, എന്റെ ആങ്ങളയാകുന്നു.”
“അതിനെന്താ?”
“കുന്തം. എനിക്കിപ്പോ അങ്ങനെ ഒരു ആങ്ങളയെ വേണ്ടെങ്കിലോ. ഉള്ള ഒന്നിനെക്കൊണ്ട് തന്നെ വലിയ ശല്യമാണ്. അപ്പോഴാ. ”
“പിന്നെ നിനക്കിപ്പോ എന്താ വേണ്ടത്?”
“പുതുതായി ഒന്നും വേണ്ട. ഇപ്പോ ഉള്ളതുപോലെ ഫ്രണ്ട്സ് ആയി ഇരുന്ന മതി. നിന്നെപ്പോലെ ഒരു ഫ്രണ്ടിനെ കിട്ടാനാ പാട്”
“അത്രയല്ലേ ഉള്ളൂ. ഏറ്റു. നമ്മൾ ഫ്രണ്ട്സ് തന്നെ. വീട്ടുകാർക്ക് നമ്മൾ ബ്രദർ സിസ്റ്റർ പോലെ ആണ് എന്ന് വിചാരിക്കുമ്പോൾ ഒരു സമാധാനം കിട്ടുമെങ്കിൽ നമ്മൾ എന്തിനാ അത് കളയുന്നത്?”
മുനീറ ചിരിച്ചു.
“ഹാവൂ ചിരിച്ചു. എങ്കിൽ പിന്നെ നിന്റെ പരിപാടി നടക്കട്ടെ. ”
“എന്ത്?”
“നിയാസ് ആയുള്ള കോൾ”
“എന്തുകോൾ? എപ്പോ?.”
“അതുശരി എന്നോടാണോ ചോദിക്കുന്നത്?”
“ഞങ്ങൾ അങ്ങനെ സ്ഥിരം വിളിയൊന്നുമില്ല. അതും നൈറ്റ്. ആഴ്ചയിൽ ഒരിക്കൽ ഒഴിവുള്ളപ്പോ സംസാരിക്കും.”
“അപ്പൊ പിന്നെ കാര്യങ്ങളൊക്കെ എങ്ങനെ നടക്കുന്നു”
“പോടാ തെണ്ടീ…. നീ നിന്റെ ദിവ്യയോട് പോയി ചോദിക്ക്”